കാഠ്മണ്ഡു: സോഷ്യൽ മീഡിയ നിരോധനത്തിന് പിന്നാലെ തുടങ്ങിയ ജെൻ സി പ്രക്ഷോഭം രൂക്ഷമായതോടെ നേപ്പാൾ പ്രധാനമന്ത്രിയും മുട്ടുമടക്കി. പ്രക്ഷോഭം കത്തിപ്പടർന്നതോടെ കെപി ശര്‍മ ഒലി രാജി പ്രഖ്യാപിച്ചു. 19 പ്രക്ഷോഭകരെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് സൂചന. പ്രക്ഷോഭകർ ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി കത്തിച്ചതിനെ തുടർന്ന്, ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം നടക്കുകയാണ്. മന്ത്രിസഭയിലെ നിരവധി മന്ത്രിമാർക്കെതിരെ ഉയർന്ന കടുത്ത അഴിമതി ആരോപണങ്ങളും സർക്കാരിനെതിരായ ജനരോഷത്തിന് ആക്കം കൂട്ടി.
പ്രക്ഷോഭകർ ഇന്നലെ മുതൽ തന്നെ ഒലിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് ധാർമികമായി ഭരണം തുടരാനുള്ള അവകാശമില്ലെന്ന് ആരോപിച്ച പ്രക്ഷോഭകർ, അഴിമതിക്കെതിരെയും സർക്കാർ ദുർനയങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തി. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, ഒലിയുടെ രാജി പുതിയ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.