കൽപ്പറ്റ: മുൻ വയനാട് ഡിസിസി ട്രഷറർ ജീവനൊടുക്കിയ എൻ.എം. വിജയൻ്റെ മരുമകൾ പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകളില്ലെന്ന് പോലീസ് പറഞ്ഞു. “കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി” എന്ന് എഴുതിയ ഒരു ആത്മഹത്യ കുറിപ്പും ഇവർ പോലീസിന് കൈമാറിയിട്ടുണ്ട്.
എൻ.എം. വിജയൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പത്മജ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വം കരാർ പ്രകാരമുള്ള പണം നൽകിയില്ലെന്നും അവർ പറഞ്ഞു. ടി സിദ്ദിഖ് എംഎൽഎയാണ് പണം നൽകാമെന്ന് പറഞ്ഞ് കരാർ ഒപ്പിട്ടതെന്നും എന്നാൽ കരാർ വാങ്ങാൻ പോയപ്പോൾ അദ്ദേഹം ദേഷ്യപ്പെട്ടെന്നും പത്മജ വ്യക്തമാക്കി. കോൺഗ്രസ് ഇതുവരെ 20 ലക്ഷം രൂപയാണ് നൽകിയത്, എന്നാൽ കുടുംബത്തിന് രണ്ടരക്കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും പത്മജ ആരോപിച്ചു.