ഇന്ത്യക്ക് അത്രമേൽ വലിയ പ്രതീക്ഷ!ആന്‍ഡമാന്‍ കടലില്‍ വന്‍ തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഇന്ത്യക്ക് അത്രമേൽ വലിയ പ്രതീക്ഷ!ആന്‍ഡമാന്‍ കടലില്‍ വന്‍ തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഡൽഹി: ആന്‍ഡമാന്‍ കടലില്‍ വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ട്വിറ്ററിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീ വിജയപുരത്തെ രണ്ടാമത്തെ പര്യവേഷണ കിണറില്‍ നിന്നാണ് ശേഖരം കണ്ടെത്തിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സമുദ്രത്തില്‍ 295 മീറ്റര്‍ ആഴത്തിലുള്ള ഈ കിണര്‍ 2,650 മീറ്റര്‍ ആഴത്തില്‍ ഡ്രില്ലിംങ് പൂര്‍ത്തിയാക്കിയപ്പോഴാണ് പ്രതീക്ഷ പകരുന്ന സൂചനകള്‍ ലഭിച്ചത്. .2,212 നും 2,250 മീറ്ററിനും ഇടയിലുള്ള പ്രാരംഭ ഉല്‍പാദന പരിശോധനയില്‍ തന്നെ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇവിടെ ഇടയ്ക്കിടെയുള്ള ജ്വലനം നിരീക്ഷിക്കപ്പെട്ടതായും പുരി തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

വാതക സാമ്പിളുകള്‍ കാക്കിനാടയിലേക്ക് കൊണ്ടുവന്നു. അവിടെ പരിശോധനയില്‍ 87 ശതമാനം മീഥേന്‍ ഉണ്ടെന്ന് കണ്ടെത്തി.ഗ്യാസ് പൂളിന്റെ വലുപ്പവും കണ്ടെത്തലിന്റെ വാണിജ്യപരമായ സാധ്യതയും വരും മാസങ്ങളില്‍ പരിശോധിക്കപ്പെടും. അന്തമാന്‍ തടത്തില്‍ ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം ദീര്‍ഘകാലത്തെ സംശയമാണ്. വടക്ക് മ്യാന്‍മര്‍ മുതല്‍ തെക്ക് ഇന്തോനേഷ്യ വരെയുള്ള ഈ മേഖലയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും പരിശോധന പ്രതീക്ഷ ഉയര്‍ത്തിയിരുന്നു.അന്തമാന്‍ തടത്തിലെ ഹൈഡ്രോ കാര്‍ബണ്‍ സാന്നിധ്യം വലിയൊരു ചുവടുവെപ്പാണ്- പുരി പോസ്റ്റില്‍ വിവരിച്ചു.

Share Email
Top