നയവും തന്ത്രവും സമാസമം: ഇനിയും വഴങ്ങാത്ത ഇന്ത്യയെ വിരട്ടാൻ ട്രംപ് അറ്റകൈ പ്രയോഗം നടത്തുമോ? ഐടി ഔട്ട്‌സോഴ്‌സിങ് നിർത്തലാക്കുമോ എന്ന ആശങ്ക

നയവും തന്ത്രവും സമാസമം: ഇനിയും വഴങ്ങാത്ത ഇന്ത്യയെ വിരട്ടാൻ ട്രംപ് അറ്റകൈ പ്രയോഗം നടത്തുമോ? ഐടി ഔട്ട്‌സോഴ്‌സിങ് നിർത്തലാക്കുമോ എന്ന ആശങ്ക

വാഷിങ്ടൺ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ വർധനയെ തുടർന്നുണ്ടായ യുഎസ്-ഇന്ത്യ വ്യാപാര തർക്കങ്ങൾക്കിടയിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകൾ ദൃശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നതും, ഇതിനോട് അനുകൂലമായി പ്രധാനമന്ത്രി മോദി പ്രതികരിച്ചതുമാണ് ഈ പുരോഗതിക്ക് കാരണം. ഈ നയതന്ത്രപരമായ മഞ്ഞുരുക്കം ഇന്ത്യൻ ഐടി കമ്പനികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്, കാരണം നയതന്ത്ര ബന്ധം വഷളാവുകയാണെങ്കിൽ അത് ഇന്ത്യൻ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.

ഐടി ഔട്ട്‌സോഴ്‌സിങ് നിർത്തലാക്കുമോ എന്ന ആശങ്ക

അതേസമയം, ഇന്ത്യയ്‌ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യൻ ഐടി മേഖലയ്ക്ക് ഭീഷണിയായി യുഎസ് ഐടി കമ്പനികളിൽ നിന്നുള്ള ‘ഔട്ട്‌സോഴ്‌സിങ്’ നിർത്തലാക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയെ വരുതിയിൽ നിർത്താൻ ട്രംപ് ഈ നീക്കം നടത്തിയേക്കുമെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകൾ ഈ വാർത്തകൾക്ക് ശക്തി പകരുന്നു. ഇന്ത്യൻ ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമം നടക്കുന്നുണ്ടെന്നും, ഇനി കോൾ സെന്ററുകൾ അമേരിക്കൻ ആകുമെന്നും ലൂമർ എക്‌സ് പോസ്റ്റിൽ പരിഹാസരൂപേണ കുറിച്ചിരുന്നു. ഈ നീക്കം നടപ്പിലാക്കിയാൽ, അത് ഇന്ത്യയുടെ ഐടി സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയുണ്ടാക്കും. യുഎസ് കമ്പനികളിൽ നിന്നുള്ള കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യൻ ഐടി മേഖലയിൽ ഇത് വലിയ തൊഴിൽ നഷ്ടങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

ട്രംപിന്റെ നിലപാട് മാറ്റവും നയതന്ത്ര പുരോഗതിയും

അതേസമയം, ഇന്ത്യയെ നഷ്‌ടമായെന്ന് നേരത്തെ പറഞ്ഞിരുന്ന ട്രംപ്, പിന്നീട് തന്റെ നിലപാട് മയപ്പെടുത്തി. “നമുക്ക് ഇന്ത്യയെ നഷ്‌ടമായി എന്ന് ഞാൻ കരുതുന്നില്ല. അവർ റഷ്യയിൽ നിന്നും ഇത്രയധികം എണ്ണ വാങ്ങുന്നതിൽ എനിക്ക് നിരാശയുണ്ട്. ഞാൻ അത് അവരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കുമേൽ ഞങ്ങൾ വലിയ തീരുവ ചുമത്തിയിരിക്കുകയാണ്. എങ്കിലും ഞാൻ എക്കാലവും മോദിയുമായുള്ള സൗഹൃദം തുടരും. അദ്ദേഹം ഗംഭീരനായ പ്രധാനമന്ത്രിയാണ്… പക്ഷേ ഇപ്പോൾ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ എനിക്കിഷ്ടമാകുന്നില്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ എക്കാലവും വളരെ സവിശേഷമായ ബന്ധമുണ്ടായിരുന്നു. അതിനെക്കുറിച്ച് ആശങ്കപ്പെടാനില്ല, വല്ലപ്പോഴും ഇതുപോലെ ചില പ്രശ്‌നങ്ങൾ ഉണ്ടാകും എന്ന് മാത്രം” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ നല്ല രീതിയിൽ നടക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, “പ്രസിഡന്റ് ട്രംപിന്റെ വിചാരങ്ങളെ ഞാൻ ആത്മാർത്ഥമായി മനസ്സിലാക്കുന്നു, അതേ രൂപത്തിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് വളരെ സൃഷ്ടിപരവും പുരോഗമനപരവും സമഗ്രവുമായ ആഗോള പ്രാധാന്യമുള്ള തന്ത്രപരമായ പങ്കാളിത്തമാണ്” എന്ന് മോദിയും പ്രതികരിച്ചതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുകുന്നതിന്റെ സൂചനകൾ ശക്തമായി.

ക്വാഡ്, ജി20 ഉച്ചകോടികൾ

ഈ വർഷം ന്യൂഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുമോ എന്നതും പ്രധാനമാണ്. നേരത്തെ ട്രംപ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും, നിലവിലെ നയതന്ത്ര മഞ്ഞുരുക്കം തീരുമാനം മാറ്റാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം.

ഇന്ത്യ-യുഎസ് ബന്ധത്തിലെ വിള്ളൽ ക്വാഡ് ഉച്ചകോടിയെ ബാധിച്ചേക്കുമെന്നും, ട്രംപ് പങ്കെടുത്തില്ലെങ്കിൽ 2026-ൽ മിയാമിയിൽ ട്രംപിന്റെ ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഈ മാസം അവസാനം നടക്കുന്ന യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസംഗിക്കുക.

Share Email
LATEST
More Articles
Top