‘പ്രിയപ്പെട്ടവൻ ഇന്നൊരു യാത്രയിലാണ്’; രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി

‘പ്രിയപ്പെട്ടവൻ ഇന്നൊരു യാത്രയിലാണ്’; രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ 29 ദിവസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന അവതാരകൻ രാജേഷ് കേശവിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റി. എയർ ആംബുലൻസ് ഉപയോഗിച്ചാണ് മാറ്റിയത്. രാജേഷിന്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.


കൊച്ചിയിലെ ആശുപത്രിയിൽ രാജേഷിന് ആത്മാർത്ഥമായ ചികിത്സ നൽകിയ ഡോക്ടർമാർ, 24 മണിക്കൂറും സഹോദരനെയോ മകനെയോ പോലെ പരിചരിച്ച നഴ്സുമാർ, മറ്റ് ജീവനക്കാർ, മാനേജ്മെന്റ് എന്നിവർക്ക് പ്രതാപ് തന്റെ കുറിപ്പിൽ നന്ദി അറിയിച്ചു. വെല്ലൂരിലേക്കുള്ള യാത്ര ഒരു രാത്രികൊണ്ട് ഏർപ്പാടാക്കിയ സുഹൃത്തുക്കളുടെ സഹായവും അദ്ദേഹം എടുത്തുപറഞ്ഞു. രാജേഷിന്റെ ചികിത്സയ്ക്കായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനെ അദ്ദേഹം ഹൃദയപൂർവം അഭിനന്ദിച്ചു.


കേന്ദ്രമന്ത്രി സുരേഷ് ഗോപി, എസ്കെഎൻ, യൂസഫലി, വേഫയർ ഫിലിംസ് ടീം, സ്വരാജ്, ശ്രീനി, രാജാകൃഷ്ണൻ, രാജീവ് വാര്യർ, പ്രേം, ഷെമീം തുടങ്ങിയവരടങ്ങുന്ന സുഹൃത്തുക്കളോട് പ്രതാപ് നന്ദി പ്രകാശിപ്പിച്ചു. ഈ യാത്രയിൽ രാജേഷിനെ പിന്തുണയ്ക്കുന്നവരുടെ പേര് പറഞ്ഞാൽ തീരാത്തത്രയുണ്ടെന്നും അദ്ദേഹം കുറിച്ചു. രാജേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല, എന്നാൽ വെല്ലൂരിലെ ചികിത്സ അദ്ദേഹത്തിന്റെ സുഖപ്രാപ്തിക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Share Email
Top