‘അമ്മയെ ചുംബിച്ചതില്‍ തെറ്റെന്ത്?’; വിവാദങ്ങളിൽ മറുപടിയുമായി സജി ചെറിയാൻ

‘അമ്മയെ ചുംബിച്ചതില്‍ തെറ്റെന്ത്?’; വിവാദങ്ങളിൽ മറുപടിയുമായി സജി ചെറിയാൻ

മാതാ അമൃതാന്ദമയിയെ കണ്ടതിലെ വിവാദത്തിൽ മറുപടിയുമായി മന്ത്രി സജി ചെറിയാൻ. മാതാ അമൃതാനന്ദമയിയുടെ നെറുകയിൽ താൻ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്നേഹിക്കണം എന്ന സന്ദേശം നൽകാൻ ആണെന്ന് മന്ത്രി സജി ചെറിയാൻ. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും അതുകൊണ്ടാണ് താൻ അഭിനന്ദിക്കാൻ പോയതെന്നും സജി ചെറിയാൻ പറഞ്ഞു. അമൃതാനന്ദമയിയെ ആദരിച്ചതിൽ സർക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു ആദരം.

അയ്യപ്പ സംഗമത്തെ കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും സജി ചെറിയാൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രത്തിന്റെ വികസനമാണ് സർക്കാർ ലക്ഷ്യമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം മന്ത്രി സജി ചെറിയാനോട് തന്നെ ചോദിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സജി ചെറിയാൻ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ല. വിഷയത്തിൽ സജി ചെറിയാൻ തന്നെ മറുപടി പറയണം. ഇത്തരം വിഷയങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫ് യഥാർഥ വിശ്വാസങ്ങളെ സ്വീകരിക്കും. ഇതിലും സിപിഐക്ക് കൃത്യമായ നിലപാടുണ്ട്. മതങ്ങൾക്കൊപ്പം നിൽക്കും. മത ഭ്രാന്തിനൊപ്പം നിൽക്കില്ല. മതഭ്രാന്തിനോട് മുട്ടുകുത്തില്ല. ഇടതുപക്ഷം ആണ് ശരിയെന്ന് ബോധ്യപ്പെട്ടാൽ എൻഎസ്എസ് അത് പറയട്ടെ. ഇത് പോസിറ്റീവായി കാണുന്നു. അവരെ കാണുന്നത് ശത്രുക്കൾ ആയല്ല. എൻഎസ്എസിനോടുള്ള നിലപാട് വ്യക്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Share Email
Top