ന്യൂഡൽഹി: ഐ.പി.എൽ. മുൻ ചെയർമാൻ, സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ആയതിനു പിന്നാലെ രാജ്യം വിട്ട വ്യവസായി ലളിത് മോദിയുടെ സഹോദരൻ സമിർ മോദിയെ ബലാത്സംഗക്കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സമിറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ് കേസെടുക്കുകയായിരുന്നു.
സമിർ മോദി യുവതിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതായും പലതവണ ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സമിറിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, സമിറിനെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു. യുവതിയുടെ പരാതിക്ക് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സത്യം ഉടൻ പുറത്തുവരുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.













