കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സർക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനാകില്ലെന്ന് കോടതി. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാർ തീരുമാനം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
സ്വര്‍ണക്കടത്തു കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം. ജസ്റ്റിസ് വി കെ മോഹനനെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരുന്നത്. 2021 മാര്‍ച്ചിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നത് ഉൾപ്പെടെയുളള ആരോപണങ്ങളുമായി കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ് തുടങ്ങിയവരുടെ ശബ്ദരേഖകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനെ കുടുക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നു കാട്ടി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.
Setback for the government in the gold smuggling case: Court says judicial commission cannot be appointed