വലതുപക്ഷ ആക്ടിവിസ്റ്റും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാർലി കിർക്കിന്റെ കൊലപാതകം അമേരിക്കയിൽ വലിയ ഞെട്ടലുണ്ടാക്കി. യുറ്റായിലെ ഒരു കാമ്പസ് പരിപാടിക്കിടെയാണ് വെടിവെപ്പ് നടന്നത്. സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വെടിയുതിർന്നത്. കഴുത്തിൽ വെടിയേറ്റ കിർക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. സംസ്ഥാന ഗവർണർ സ്പെൻസർ കോക്സ് ഇതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിശേഷിപ്പിച്ചു.
സംഭവത്തിന് പിന്നാലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, കൊലപാതകവുമായി ബന്ധമില്ലെന്ന് തെളിഞ്ഞതോടെ വിട്ടയച്ചു. മറ്റൊരു പ്രതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നതെന്നും ഇയാളുടെ പേര് വെളിപ്പെടുത്താനാവില്ലെന്നും ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കി. ആക്രമണത്തെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അപലപിച്ചു. കിർക്കിന്റെ മരണത്തിനോടുള്ള ആദരസൂചകമായി ഞായറാഴ്ച വരെ യുഎസ് പതാക താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടു. കിർക്കിന്റെ മരണം പ്രഖ്യാപിച്ചത് ആദ്യം ട്രംപാണ്, തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു പ്രഖ്യാപനം.
കാമ്പസിൽ വിദ്യാർത്ഥികളുമായി രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സംവദിക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. കൈയിൽ മൈക്രോഫോണുമായി പ്രേക്ഷകരോട് സംസാരിക്കുമ്പോൾ, കഴിഞ്ഞ പത്തു വർഷത്തിനിടെ യുഎസിൽ എത്ര ട്രാൻസ്‌ജെൻഡർ കൊലപാതകികൾ ഉണ്ടെന്ന് ഒരാൾ ചോദിച്ചു. “വളരെയധികം” എന്നാണ് കിർക്ക് മറുപടി നൽകിയത്. തുടർന്ന്, കഴിഞ്ഞ പത്തു വർഷത്തിനിടെ എത്ര കൂട്ടക്കൊലപാതകികൾ ഉണ്ടായി എന്നായിരുന്നു അടുത്ത ചോദ്യം. അതിന് കിർക്ക്, “ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങൾ കൂട്ടിയോ കൂട്ടാതെയോ?” എന്ന് തിരിച്ചുചോദിച്ചു. ഇതിനു പിന്നാലെയായിരുന്നു വെടിയുതിർന്നത്. കഴുത്തിൽ വെടിയേറ്റ കിർക്കിന്റെ നിലവിളിയും ചോര ഒഴുകുന്നതും സാക്ഷികൾ കണ്ടതായി റിപ്പോർട്ടുകളുണ്ട്.
വെടിവെച്ചുകൊല്ലപ്പെടലിനെക്കുറിച്ച് കിർക്ക് മുൻപ് പലവട്ടം തുറന്നു സംസാരിച്ചിരുന്നു. ആയുധധാരികളായ പൗരന്മാർ ഉള്ള സമൂഹത്തിൽ ഇത്തരം കൊലപാതകങ്ങൾ പൂര്‍ണമായും ഇല്ലാതാക്കാനാവില്ലെന്നും അത് യാഥാർത്ഥ്യബോധത്തോടെ അംഗീകരിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ചില അവസരങ്ങളിൽ വെടിവെപ്പുകളെ വാഹനാപകടങ്ങളുമായി താരതമ്യം ചെയ്തും അദ്ദേഹം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.
“പ്രതിവർഷം അനേകം ആളുകൾ വാഹനാപകടങ്ങളിൽ മരിക്കുന്നു. അതുകൊണ്ട് ഡ്രൈവിങ് ഉപേക്ഷിക്കാനാകുമോ? അതുപോലെ തന്നെ തോക്കിന്റെ കാര്യവും കാണണം” എന്നായിരുന്നു കിർക്കിന്റെ നിലപാട്. വെടിവെപ്പ് മരണങ്ങൾ പൂര്‍ണമായി ഇല്ലാതാക്കാനാവില്ലെന്നും യാഥാർത്ഥ്യബോധം വേണമെന്നും അദ്ദേഹം നിരന്തരം സദസുകളോട് ഓർമ്മിപ്പിച്ചിരുന്നു.
‘Shootings and Killings Cannot Be Completely Controlled’; Attack Occurs While Talking to Students on Campus”