20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ (EBP-20) രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയെ സുപ്രീംകോടതി തള്ളി. 2023 ഏപ്രിലിനു മുമ്പ് നിർമ്മിച്ച വാഹനങ്ങൾ ഇ20 ഇന്ധനവുമായി പൊരുത്തപ്പെടുന്നില്ലെന്നും, വാഹന ഉടമകളെ ബാധിക്കുമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹരജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഷാദൻ ഫറാസത്ത് വാദിച്ചത്, പഴയ വാഹനങ്ങളിൽ ഇ20 ഇന്ധനം ഉപയോഗിച്ചാൽ 6% വരെ ഇന്ധനക്ഷമത നഷ്ടപ്പെടുമെന്നും, എത്തനോൾ രഹിത ‘ഇ0’ പെട്രോൾ ലഭ്യമല്ലാത്തത് ഉപഭോക്താക്കളുടെ അവകാശം ലംഘിക്കുമെന്നുമാണ്. 2021ലെ നീതി ആയോഗ് റിപ്പോർട്ടും അദ്ദേഹം ഉദ്ധരിച്ചു.
എന്നാൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഹരജിയെ എതിർത്തു. കരിമ്പ് കർഷകർക്ക് വലിയ ഗുണവും വിദേശനാണ്യം സംരക്ഷിക്കാനും എത്തനോൾ മിശ്രിതം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് പുറത്തുള്ളവർ ഇന്ത്യക്ക് ഇന്ധന നയം നിർദ്ദേശിക്കാനാവില്ലെന്നും എ.ജി വ്യക്തമാക്കി. ഹരജിക്കാരനുമേൽ ശക്തമായ ലോബിയുടെ സ്വാധീനമുണ്ടെന്നും ആരോപിച്ചു.
അഭിഭാഷകൻ അക്ഷയ് മൽഹോത്ര സമർപ്പിച്ച ഹരജിയിൽ, ബി.എസ് 6 മോഡലുകൾ ഉൾപ്പെടെ രണ്ടുവർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങളിലും ഇ20 നിർബന്ധിക്കുന്നത് ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുമെന്ന് ചൂണ്ടിക്കാട്ടി. ഇന്ധന പമ്പുകളിൽ വ്യക്തമായ ലേബലിങ്ങിന്റെയും നിർദേശങ്ങളുടെയും അഭാവം ഉപഭോക്തൃ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു.
വാദങ്ങൾ കേട്ട ശേഷം, ചീഫ് ജസ്റ്റിസ് ഗവായ് ഹരജി നിരസിക്കുന്നതായി പ്രഖ്യാപിച്ചു. അതോടെ ഇ20 നടപ്പിലാക്കുന്നതിൽ തടസ്സമൊന്നും ഇനി ബാക്കിയില്ല.
Supreme Court dismisses plea against E20 petrol