കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മാറ്റം; പരമ്പരാഗത ജനകീയ ബന്ധം മങ്ങിയിരിക്കുന്നു

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മാറ്റം; പരമ്പരാഗത ജനകീയ ബന്ധം മങ്ങിയിരിക്കുന്നു

ജെയിംസ് കൂടൽ

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിക്ക് അതിന്റെ ജനകീയ സ്വഭാവമാണ് എപ്പോഴും ശക്തിയായിരുന്നത്. അഭിപ്രായങ്ങൾ തുറന്നു പറയാനും, പിണങ്ങാനും ഇണങ്ങാനും സ്വാതന്ത്ര്യമുള്ള മറ്റൊരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ ഇല്ലെന്ന് തന്നെ പറയാം. ഒരു കാലത്ത് കെ. കരുണാകരനും എ.കെ. ആന്റണിയും രണ്ട് സമാന്തര ചേരികളായി നയിച്ചിരുന്ന കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതിൻ്റേതായ ചില പ്രത്യേകതകളുണ്ടായിരുന്നു. ഒരു നേതാവിന്റെ നിലപാടിനോടും നയങ്ങളോടും എതിർപ്പുകളുള്ളവർ മറുചേരിയിൽ അണിനിരന്നിരുന്നു. എന്നാൽ, രൂക്ഷമായ അഭിപ്രായഭിന്നതകളുണ്ടായാൽ പോലും പാർട്ടി വിട്ടുപോകില്ലായിരുന്നു എന്നതാണ് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കെ.കരുണാകരനും എ.കെ. ആന്റണിയും കോൺഗ്രസിനെ രണ്ട് ഗ്രൂപ്പുകളായി നയിച്ചതിന്റെ തുടർച്ച ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല വിഭാഗങ്ങളിലും ഉണ്ടായിരുന്നു. ആശയപരമായ വ്യത്യസ്തതയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുമൊക്കെ അതിൽ പ്രതിഫലിച്ചിരുന്നുവെങ്കിലും, പാർട്ടി വളരുകയേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ കോൺഗ്രസ് പ്രസിഡന്റുമാരെ നിയമിക്കുമ്പോൾ അവരുടെ ആരോഗ്യവും പ്രായവുമൊക്കെ പരിഗണിച്ചിരുന്നുവെങ്കിൽ പലർക്കും കെ.പി.സി.സി. ഓഫീസിൻ്റെ പരിസരത്തുപോലും എത്താൻ സാധിക്കുമായിരുന്നില്ല. കെ.പി.സി.സി. പ്രസിഡന്റുമാർ എപ്പോഴും ജനങ്ങളുടെ മനമറിഞ്ഞ് പ്രവർത്തിക്കേണ്ടവരാണ്.

സമീപകാലത്ത് കെ. സുധാകരനും വി.ഡി. സതീശനും മൂന്നാം തലമുറ നേതാക്കളെ മുന്നണിയിൽ നിർത്താൻ ശ്രമിച്ചു. കെ. സുധാകരന്റെ നേതൃത്വത്തിൽ ബൂത്ത് തലത്തിൽ പുനഃസംഘടന നടപ്പാക്കുകയും ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. സി.പി.എമ്മിന്റെ അധികാരത്തെയും ആക്രമണങ്ങളെയും എതിരിട്ടുനിന്ന നേതാവ് സുധാകരനാണെന്ന് എല്ലാവരും സമ്മതിക്കുന്നു. പിണറായിയും സി.പി.എം. ഗുണ്ടകളും ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവിനെ ഭയപ്പെട്ടിട്ടുണ്ടെങ്കിൽ അത് കെ. സുധാകരനെയാണെന്ന് നിസ്സംശയം പറയാം. എന്നാൽ, അദ്ദേഹത്തെ കയ്യുംകാലും കെട്ടി അസുഖക്കാരനായി അപമാനിച്ച് മാറ്റിനിർത്തുകയായിരുന്നു. അദൃശ്യ ശക്തികളുടെ സമ്മർദ്ദം കാരണം അദ്ദേഹത്തിന് കെ.പി.സി.സി. പ്രസിഡന്റ് പദവിയിൽ നിന്ന് പിന്മാറേണ്ടി വന്നു. അദ്ദേഹത്തെ മാറ്റിയ നടപടി പാർട്ടി പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കി. എന്തുകൊണ്ട് അദ്ദേഹത്തെ നീക്കി എന്ന് പാർട്ടി പ്രവർത്തകർക്ക് ഇന്നും മനസ്സിലായിട്ടില്ല. അദ്ദേഹത്തിന് ശേഷം വന്ന പ്രസിഡന്റിനെ പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ പോലും അനുവദിക്കുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പിനും അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിനും ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പ്രതിപക്ഷ പോരാട്ടങ്ങളുടെ മുൻനിരയിൽ നിൽക്കേണ്ട യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പോലും ഇല്ലാതെ അനാഥമാക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ കോൺഗ്രസിന്റെ ശക്തി എപ്പോഴും ജനകീയ അടിത്തറയുള്ള നേതാക്കളായിരുന്നു. എന്നാൽ അവരെല്ലാം ഇന്ന് നിശ്ശബ്ദരാക്കപ്പെട്ടിരിക്കുകയാണ്. പാർട്ടിയെ ഒരുതരം ഭയം വേട്ടയാടുന്നതുപോലെയാണ് തോന്നുന്നത്.

കെ. കരുണാകരൻ മുതൽ രമേശ് ചെന്നിത്തല വരെയുള്ള നേതാക്കൾ പ്രവർത്തകരെ ഹൃദയത്തോട് ചേർത്തുനിർത്തിയിരുന്നു. അവർക്ക് അന്യബോധമില്ലായിരുന്നു. ഉമ്മൻചാണ്ടിയുടെ കാലശേഷം അദ്ദേഹത്തെ സ്നേഹിച്ചിരുന്ന വലിയൊരു വിഭാഗം പ്രവർത്തകർ ഇന്ന് ആശങ്കയിലും നിരാശയിലുമാണ്. സമീപകാലത്ത് രമേശ് ചെന്നിത്തല നടത്തിയ തുറന്നുപറച്ചിൽ പലരും അത്ഭുതത്തോടെയാണ് കേട്ടത്. പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം എം.എൽ.എമാരുടെയും ഉമ്മൻചാണ്ടിയെപ്പോലെയുള്ള ജനകീയ നേതാവിന്റെയും ഉറച്ച പിന്തുണ ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നു. എന്നിട്ടും, ഒരൊറ്റ രാത്രികൊണ്ട് കേരളത്തിലെ പാർട്ടിയുടെ തീരുമാനം അട്ടിമറിച്ച് രമേശ് ചെന്നിത്തലയെ മാറ്റിനിർത്തിയത് ആരാണ്?.

ഇനിയെങ്കിലും നേതൃത്വം ഈ പാഠം ഉൾക്കൊണ്ട് ഉണർന്നു പ്രവർത്തിക്കണം. ഇപ്പോൾ അധികാരം ഒരാളിലേക്കോ അല്ലെങ്കിൽ അയാൾ തിരഞ്ഞെടുക്കുന്ന കുറച്ച് ആളുകളിലേക്കോ ചുരുങ്ങുന്ന ദയനീയ അവസ്ഥയാണ് നാം കാണുന്നത്. പ്രതിപക്ഷ നേതാവ് പാർട്ടി പ്രസിഡന്റ് പറയുന്ന നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടയാളാണ്. കേരളത്തിലെ കോൺഗ്രസിന്റെ ശക്തി എല്ലായ്പ്പോഴും ജനങ്ങളോടുള്ള അടുപ്പമായിരുന്നു. എന്നാൽ ഇന്ന് ആ പരമ്പരാഗത ജനകീയ ബന്ധം മങ്ങിയിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് പാർട്ടിയെ പ്രതീക്ഷയോടെ മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വം തയ്യാറാകണം.

The changing face of Congress politics in Kerala; Traditional popular connections have faded

Share Email
Top