പത്തനംതിട്ട: ദൈവം ഇല്ലെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഭഗവദ് ഗീതയെക്കുറിച്ച് ക്ലാസെടുക്കുകയാണെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത്. ഗണപതിയെ മിത്ത് എന്ന് വിശേഷിപ്പിച്ചവർ ഇപ്പോൾ ഗീതയെക്കുറിച്ച് ഉപദേശിക്കുകയാണെന്നും, 2018-ലെ സംഭവങ്ങളുടെ ആവർത്തനമാണ് പന്തളത്ത് ഇപ്പോൾ കാണുന്നതെന്നും അണ്ണാമലൈ ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ച കേരള സർക്കാരിന്റെ നടപടിയും അദ്ദേഹം വിമർശിച്ചു.
അണ്ണാമലൈയുടെ വാക്കുകളിൽ, ഡിഎംകെയുടെ ആഗോള മുരുക സംഗമത്തിന് പ്രചോദനമായാണ് കേരളം ആഗോള അയ്യപ്പ സംഗമം നടത്തുന്നത്, എന്നാൽ ഇരുപക്ഷവും ഇതിന് യോഗ്യരല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭഗവദ് ഗീതയിൽ നരകത്തിലേക്ക് പോകുന്നവരെക്കുറിച്ച് പറയുന്നുണ്ടെന്നും, അതിന് യോഗ്യനാണ് പിണറായി വിജയനെന്നും അണ്ണാമലൈ പരിഹസിച്ചു. 2018-ലെ പ്രവർത്തനങ്ങൾ ഇതിന് തെളിവാണെന്നും, പിണറായി ഗീതയിലെ ആ ഭാഗം കൂടി പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













