ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയ ട്രംപും ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ അവർ സഞ്ചരിച്ച മറീൻ വൺ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചു. ചെക്കേഴ്‌സിൽ നിന്നുള്ള യാത്രാമധ്യേ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ചെറിയ തകരാറിനെ തുടർന്ന് പൈലറ്റുമാർ മുൻകരുതലിന്റെ ഭാഗമായി ഹെലികോപ്റ്റർ സമീപത്തെ ഒരു പ്രാദേശിക എയർഫീൽഡിൽ അടിയന്തരമായി ഇറക്കി.
തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ, സുരക്ഷിതമായി ഹെലികോപ്റ്റർ നിലത്തിറക്കിയ ശേഷം ട്രംപിനെയും മെലനിയയെയും മറ്റൊരു ഹെലികോപ്റ്ററിൽ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്ക് മാറ്റി. ഈ സംഭവത്തെ തുടർന്ന് ട്രംപിന്റെ യാത്ര ഏകദേശം 20 മിനിറ്റ് വൈകി. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് സ്ഥിതിഗതികൾ വിശദീകരിച്ചുകൊണ്ട്, പ്രസിഡന്റിന്റെയും ഭാര്യയുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി അറിയിച്ചു.
സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ എത്തിയ ശേഷം, ട്രംപ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ യുഎസിലേക്ക് മടങ്ങി. ഈ സംഭവം പ്രസിഡന്റിന്റെ യാത്രാ ഷെഡ്യൂളിൽ ചെറിയ തടസ്സം സൃഷ്ടിച്ചെങ്കിലും, അപകടമൊഴിവാക്കി സുരക്ഷിതമായി യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു.











