വാഷിങ്ടണ്‍: ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ചൈന ഇലക്ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമര്‍ശവുമായി യുഎസ് സെനറ്റര്‍ ബില്‍ ഹാഗെര്‍ട്ടി. അഞ്ചുകൊല്ലം മുന്‍പ് ഇന്ത്യയുമായുണ്ടായ അതിര്‍ത്തി തര്‍ക്കവേളയിലാണ് ചൈന ഈ ആയുധം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടെന്നെസിയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററാണ് ഇദ്ദേഹം. യുഎസ്-ഇന്ത്യ ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ബില്ലിന്റെ പരാമര്‍ശം.
ചൈനയും ഇന്ത്യയും തമ്മില്‍ നീരസത്തിന്റെയും അവിശ്വാസത്തിന്റെയം ഒരു നീണ്ട ചരിത്രമുണ്ട്. കഷ്ടിച്ച് അഞ്ച് വര്‍ഷം മുന്‍പ്, ഒരു അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ചൈനയും ഇന്ത്യയും ഏറ്റുമുട്ടുകയും ഇന്ത്യന്‍ സൈനികരെ ‘അക്ഷരാര്‍ഥത്തില്‍ ഉരുക്കിക്കളയാൻ’ ചൈന ഒരു ഇലക്ട്രോമാഗ്നറ്റിക് ആയുധം പ്രയോഗിക്കുകയും ചെയ്തു. അവര്‍ വെടിയുണ്ടകള്‍ ഉപയോഗിച്ചില്ല. ഇലക്ട്രോ മാഗ്നറ്റിക് ആയുധമാണ് ഉപയോഗിച്ചത്, ബിൽ പറഞ്ഞു.
2020-ല്‍ നടന്ന ഗാല്‍വന്‍ സംഘര്‍ഷത്തെ കുറിച്ചാകാം ബില്‍ പറഞ്ഞതെങ്കിലും സന്ദര്‍ഭം ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുകയും സൗഹൃദസംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ-ചൈന ബന്ധം ശക്തമാകുന്നെന്ന സൂചനകളായിരുന്നു അത് നല്‍കിയത്. എന്നാൽ, ഇതിൽ യുഎസ് കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് സെനറ്ററുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
US Senator alleges China used electromagnetic weapons against Indian soldiers