ന്യൂഡൽഹി: അമൃത്സറിൽ നിന്ന് ബർമിങ്ഹാമിലേക്ക് പോയ എയർ ഇന്ത്യയുടെ AI117 വിമാനതിന് സങ്കേതിക തകരാറ്. ലാൻഡിംഗിന് തൊട്ടുമുമ്പ് വിമാനത്തിൻ്റെ പ്രധാന സുരക്ഷാ സംവിധാനമായ ‘റാം എയർ ടർബൈൻ’ അപ്രതീക്ഷിതമായി പ്രവർത്തിക്കുകയായിരുന്നു.
ശനിയാഴ്ച അമൃത്സറിൽ നിന്ന് ബർമിങ്ഹാമിലേക്ക് പോയ വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് വിമാനത്തിൻ്റെ ‘റാം എയർ ടർബൈൻ’ ക്രൂവിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.
വിമാനത്തിൻ്റെ എല്ലാ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് പാരാമീറ്ററുകളും സാധാരണ നിലയിലായിരുന്നതിനാൽ വിമാനം സുരക്ഷിതമായി ബർമിങ്ഹാമിൽ ലാൻഡ് ചെയ്തു. എഞ്ചിൻ പാരാമീറ്ററുകൾക്ക് പ്രശ്‌നമൊന്നുമില്ലായിരുന്നെന്നും കാര്യമായ ഭീഷണിയുണ്ടായിരുന്നില്ലെന്നും എയർ ഇന്ത്യ അറിയിച്ചു.
വിമാനത്തിലെ എല്ലാ പ്രധാന പവർ സംവിധാനങ്ങളും തകരാറിലായാൽ, വിമാനം സുരക്ഷിതമായി പറത്താനും ലാൻഡ് ചെയ്യാനും പൈലറ്റുമാരെ സഹായിക്കുന്ന ബാക്കപ്പ് സുരക്ഷാ സംവിധാനമാണ് റാം എയർ ടർബൈൻ (RAT). എല്ലാ സിസ്റ്റങ്ങളും സാധാരണ നിലയിലായിരുന്നിട്ടും ഇത് അപ്രതീക്ഷിതമായി പ്രവർത്തിക്കുകയായിരുന്നു.
മടക്ക സർവീസ് റദ്ദാക്കി:
വിശദമായ സാങ്കേതിക പരിശോധനകൾക്കായി വിമാനം ബർമിങ്ഹാമിൽ ഗ്രൗണ്ട് ചെയ്തതിനെ തുടർന്ന്, തിരികെ ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്കാർക്കായി മറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.













