വ്യാഴാഴ്ച ഗാസാമുനമ്പിനു നേർക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 52 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസിയെയും വിവിധ ആശുപത്രികളെയും ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നത്. പുലർച്ചെ മുതൽ ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ ഗാസ സിറ്റിയിൽ മാത്രം ഒരു കുഞ്ഞുള്‍പ്പെടെ 10 പേർ കൊല്ലപ്പെട്ടു.
സെന്‍ട്രൽ ഗാസയിൽ 14 പേരും ഗാസയുടെ തെക്കൻ ഭാഗത്ത് 28 പേരും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും വെടിയേറ്റും നിരവധി പേർക്ക് ജീവൻ നഷ്ടമായി. അൽ ടിന, മൊരാഗ് മേഖലകളിൽ ഭക്ഷണത്തിനായി വരിനിന്നവർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പ്പിലും പലർക്കും ജീവൻ നഷ്ടപ്പെട്ടു.
ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സ്റ്റാഫ് അംഗമായ 26-കാരനായ ഒമർ അൽ ഹയേകും ഉൾപ്പെടുന്നു. സെന്‍ട്രൽ ദെയ്ർ അൽ ബലയിൽ സിവിലിയന്മാർക്കു നേരെ നടന്ന ആക്രമണത്തിലാണ് ഒമർ കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വ്യക്തമാക്കി.













