കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റ് തുക അവകാശിക്ക് നൽകുന്നതിൽ വീഴ്ച വരുത്തിയ ബാങ്കിന് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. പരാതിക്കാരനായ എറണാകുളം വൈറ്റില സ്വദേശി പി.പി. ജോർജിന്റെ പിതാവ് പി.വി. പീറ്റർ 1989-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്.ബി.ടി.) വൈറ്റില ശാഖയിൽ 39,000 രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തിയിരുന്നു. പിതാവ് 2022 ജൂൺ മാസം മരണപ്പെട്ടതിന് ശേഷം അവകാശിയായ മകൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനായി ബാങ്കിനെ സമീപിച്ചു. എന്നാൽ എസ്.ബി.ടി ബാങ്ക് എസ്.ബി.ഐയിൽ ലയിപ്പിക്കപ്പെട്ടപ്പോൾ രേഖകൾ നഷ്ടപ്പെട്ടെന്ന കാരണം പറഞ്ഞ് എസ്.ബി.ഐ തുക നിരസിച്ചു. ഈ സാഹചര്യത്തിൽ മകൻ കമ്മിഷനെ സമീപിച്ചു.
പരാതിക്കാരൻ സമർപ്പിച്ച അസൽ ഫിക്സഡ് ഡെപ്പോസിറ്റ് റസിപ്റ്റ്, ആധാർ കാർഡ്, ജനന രജിസ്റ്റർ രേഖ, പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്, ബാങ്കുമായുള്ള കത്തിടപാടുകൾ തുടങ്ങിയ രേഖകൾ പരിഗണിച്ച കമ്മിഷൻ, 10 വർഷത്തിലധികം അവകാശപ്പെടാത്ത നിക്ഷേപങ്ങൾ ബാങ്കുകൾ ആർ.ബി.ഐയ്ക്ക് കൈമാറിയാലും നിക്ഷേപകരുടെ അവകാശം നഷ്ടമാകില്ലെന്ന് വ്യക്തമാക്കി. ബാങ്കുകൾ തന്നെ നിക്ഷേപകർക്ക് തുക നൽകിയ ശേഷം ആർ.ബി.ഐയിൽ നിന്ന് റീഫണ്ട് ലഭ്യമാക്കണമെന്ന ബാദ്ധ്യതയാണ് ബാങ്കിനുള്ളതെന്നും ആർ.ബി.ഐയുടെയും എസ്.ബി.ഐയുടെയും വിവിധ സർക്കുലറുകൾ പരാമർശിച്ചു. ഒരു ഫിക്സഡ് ഡെപ്പോസിറ്റ് രേഖ വെറും അക്കൗണ്ടിംഗ് രേഖ മാത്രമല്ല, അത് ഒരു കുടുംബത്തിന്റെ ജീവിതസമ്പാദ്യവും വിശ്വാസവുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ബാങ്കിന്റെ ആഭ്യന്തര വ്യവസ്ഥകൾ കൊണ്ട് ഉപഭോക്താവിന്റെ അവകാശങ്ങൾ നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ല.
രാജ്യത്തെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാത്ത 67,000 കോടി രൂപയോളം നിക്ഷേപങ്ങൾ നിലവിലുണ്ടെന്നും ഉത്തരവിൽ പരാമർശിച്ച കമ്മിഷൻ, പരാതിക്കാരന്റെ പിതാവിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയായ 39,000 രൂപയും ആർ.ബി.ഐ/എസ്.ബി.ഐ സർക്കുലറുകൾ പ്രകാരം ബാധകമായ പലിശ സഹിതവും പരാതിക്കാരന് നൽകണമെന്ന് നിർദേശിച്ചു. കൂടാതെ ബാങ്കിന്റെ നടപടി മൂലമുള്ള മനക്ലേശവും ധനനഷ്ടവും കണക്കാക്കി നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർക്കക്ഷികൾക്ക് ഉത്തരവായി. അഡ്വ. കെ.വി. ജോർജ് പരാതിക്കാരന് വേണ്ടി ഹാജരായിരുന്നു.