തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും ഇനിമുതൽ ഷിഫ്റ്റ് സമ്പ്രദായം നിർബന്ധമാക്കി. ‘6+6+12’ എന്ന ഷിഫ്റ്റ് സമ്പ്രദായമാണ് നടപ്പിലാക്കുക. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം പരിഗണിക്കാതെ എല്ലാ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം എത്രയും വേഗത്തിൽ നടപ്പാക്കണമെന്ന് തൊഴിൽ വകുപ്പ് ഉത്തരവിട്ടു.
പുതിയ ഷിഫ്റ്റ് സമ്പ്രദായമനുസരിച്ച് പകൽ സമയത്തെ രണ്ട് ഷിഫ്റ്റുകൾ ആറുമണിക്കൂർ വീതമായിരിക്കും (6+6). രാത്രി ഷിഫ്റ്റ് 12 മണിക്കൂറായിരിക്കും. നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ഈ സമ്പ്രദായം നടപ്പാക്കാൻ ആലോചിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവനുസരിച്ച് എല്ലാ സ്വകാര്യ ആശുപത്രികൾക്കും ഇത് ബാധകമാണ്.
ഓവർടൈം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആശ്വാസകരമായ വ്യവസ്ഥകളും ഉത്തരവിലുണ്ട്. ഷിഫ്റ്റ് സമയത്തിന് പുറമെ ജീവനക്കാർ ഓവർടൈം ജോലി ചെയ്യുകയാണെങ്കിൽ, കൃത്യമായ ഓവർടൈം അലവൻസ് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ പുതിയ ഉത്തരവ് വരുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ തൊഴിൽ സമയം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Good news for nurses in Kerala; Change in shift timings, overtime allowance also granted