ന്യൂഡൽഹി: കേരളം നേരിടുന്ന ഗുരുതരമായ വിഷയങ്ങളിൽ കേന്ദ്രത്തിൻ്റെ അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിൻ്റെ വികസനം, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ സ്ഥലത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനുള്ള അനുമതി എത്രയും വേഗം നൽകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങളിൽ കേന്ദ്രത്തിൻ്റെ സഹായം തേടിയ മുഖ്യമന്ത്രി, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് 2,221.03 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനുവേണ്ടിയുള്ള ഗ്രാന്റായി നൽകണം. കൂടാതെ, കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം വരുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഒഴിവാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണ തേടി. ഐ.ജി.എസ്.ടി. (IGST) റിക്കവറി തുക തിരികെ നൽകൽ, ദേശീയപാത ഭൂമി ഏറ്റെടുക്കൽ ചെലവിൻ്റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നൽകേണ്ടതിൻ്റെ പ്രാധാന്യം, കുടിശ്ശികയാക്കിയ നെല്ല് സംഭരണ സബ്സിഡി ഉടൻ അനുവദിക്കുന്ന കാര്യം, സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ സ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ വന്നു.