നോവായി ബിജു; അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

നോവായി ബിജു; അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ: ഒരാൾ മരിച്ചു, ഭാര്യയെ രക്ഷപ്പെടുത്തി

കൊച്ചി : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീട് തകർന്നതിനെ തുടർന്ന് സിമന്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ബിജുവാണ് മരിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യ സന്ധ്യയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

കൂമ്പാരമായി കിടന്ന മണ്ണിനടിയിൽ കുടുങ്ങിയ ബിജുവിനെയും സന്ധ്യയെയും ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിക്കാനായത്. ആദ്യം സന്ധ്യയെയാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ സന്ധ്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, കാലിന് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം നടന്ന സ്ഥലത്ത് എത്തിയ മന്ത്രി റോഷി അഗസ്റ്റിൻ, സന്ധ്യയ്ക്ക് ശ്വാസതടസ്സമുണ്ടെങ്കിലും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്ന് അറിയിച്ചു.

അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സന്ധ്യയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സന്ധ്യയെ രക്ഷപ്പെടുത്തി ഒരു മണിക്കൂറിന് ശേഷമാണ് ഭർത്താവ് ബിജുവിനെ പുറത്തെത്തിക്കാനായത്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ നീക്കിയാണ് ബിജുവിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

ഇന്നലെ രാത്രി 10:30 ന് ശേഷമാണ് പ്രദേശത്ത് വലിയ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള മണ്ണിൻ്റെ തിട്ടയുടെ വിള്ളലുണ്ടായിരുന്ന ഭാഗം ഇടിഞ്ഞ് ദേശീയപാതയിലേക്കും അതിൻ്റെ അടിയിലുള്ള ആറോളം വീടുകളിലേക്കും പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു.

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തുനിന്നും ഏകദേശം 25 കുടുംബങ്ങളെ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന ബിജുവും ഭാര്യ സന്ധ്യയും പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനായി വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Share Email
LATEST
More Articles
Top