തിരുവനന്തപുരം :മാധ്യമങ്ങള്‍ക്ക് സമാധാനം സൃഷ്ടിക്കാനും, നശിപ്പിക്കാനും കഴിയുമെന്നും മനുഷ്യര്‍ എന്ന തരത്തിലുള്ള പാലസ്തീന്‍ ജനതയുടെ ഭാവി മാധ്യമങ്ങളുടെ കൈയിലാണെന്നും ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷ്. ടാഗോർ തിയേറ്ററിൽ കേരള മീഡിയ അക്കാദമിയുടെ ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവെല്‍ ഓഫ് കേരളയിലെ മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേല്‍ അധിനിവേശത്തിനെതിരായ പ്രതിരോധം പലസ്തീന്‍ ജനതയില്‍ മാത്രം ഒതുങ്ങുന്നില്ല. മാധ്യമവാര്‍ത്തകളിലൂടെയും സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയും അധിനിവേശത്തിനെതിരെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ല, വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സംഘടനതന്നെ പറഞ്ഞിട്ടുള്ളതാണ്. ദിവസേന 100ലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെടുന്നത്. പട്ടിണിയും വിശപ്പും വ്യാപകമാണ്. വളര്‍ന്നുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തില്‍ മാത്രം നൂറിലേറെ പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം നിങ്ങളുടെ കുടുംബത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നല്ല, എത്രപേര്‍ കൊല്ലപ്പെട്ടു എന്നാണ് പലസ്തീനികളോട് ചോദിക്കേണ്ടത് എന്നും പറഞ്ഞു. പലസ്തീന്റെ പ്രതിരോധം യഹൂദര്‍ക്കെതിരല്ല. ഞങ്ങള്‍ക്ക് യഹൂദരോട് വിരോധമില്ല. എന്റെ ആദ്യത്തെ ബോസ് ഒരു യഹൂദനായിരുന്നു. പലസ്തീന്റെ പ്രതിരോധം അധിനിവേശത്തിനെതിരാണ്. ഹമാസ് ഇല്ലാതായാലും ഈ പ്രതിരോധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
1930കള്‍ മുതല്‍ ഇന്ത്യ പലസ്തീനൊപ്പമാണ്. 1947ലെ വിഭജന പദ്ധതി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ എതിര്‍ത്തു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി ഐക്യരാഷ്ട്രസഭ വഴി പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ഡോളര്‍ ഇന്ത്യ നല്‍കുന്നുണ്ട്. പലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായുള്ള ദ്വിരാഷ്ട്ര പദ്ധതിയെ യുഎന്നില്‍ ഇന്ത്യ അനുകൂലിക്കുകയുണ്ടായി. കേരളം പലസ്തീന്‍ ജനതയെ ശക്തമായി പിന്തുണക്കുന്ന സംസ്ഥാനങ്ങ ളിലൊന്നാണെന്ന് പറഞ്ഞ അദ്ദേഹം പലസ്തീന്‍ നേതാവായിരുന്ന യാസര്‍ അറാഫത്തിന്റെ കേരള സന്ദര്‍ശനത്തെക്കുറിച്ചും കേരളത്തിലെ പലസ്തീന്‍ അനുകൂല റാലികളെക്കുറിച്ചും ഓര്‍ത്തെടുത്തു.
കേരളം പലസ്തീന്റെ കൂടെയുണ്ടെന്നും, ഇനിയും ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും, കേരളത്തില്‍ വരാനും ആളുകളുമായി സംവദിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വെങ്കിടേഷ് രാമകൃഷ്ണന്‍ മുഖാമുഖത്തില്‍ മോഡറേറ്ററായി.
Media can create or destroy peace: Palestinian ambassador