തിരുവനനന്തപുരം: ആർ.എസ്.എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായി തപാൽ സ്റ്റാമ്പും 100 രൂപ നാണയവും പുറത്തിറക്കുന്നത് ഭരണഘടനയോടുള്ള കടുത്ത അപമാനമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുറത്തിറക്കിയ ഈ സാധനങ്ങൾക്ക് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, വിനയ് സഹസ്രബുദ്ധേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കുന്നത്. 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണ്; സ്വയംസേവകർ ഭാരതാംബയെ വണങ്ങുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ആർഎസ്‌എസിന്റെ ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. പ്രത്യേക തപാൽ സ്റ്റാമ്പിൽ 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്‌എസ് സ്വയംസേവകർ പങ്കെടുത്തത് ചിത്രീകരിച്ചിരിക്കുന്നു.