ന്യൂഡൽഹി: ഉരുൾപൊട്ടലിൽ തകർന്ന വയനാടിൻ്റെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ എം.പി. പ്രിയങ്ക ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചിട്ടും ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. 2219 കോടി രൂപയായിരുന്നു ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതിൻ്റെ ഒരു അംശം മാത്രമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല സമിതി കഴിഞ്ഞ ദിവസം അനുവദിച്ചത്.
ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായി കാണേണ്ട വിഷയമാണ്. മനുഷ്യരുടെ ദുരിതങ്ങളെ ഒരു രാഷ്ട്രീയ അവസരമായി കണക്കാക്കാൻ കഴിയില്ല. വീടും ഉപജീവനമാർഗവും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം അർത്ഥവത്തായ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവർക്ക് ലഭിച്ചത് അവഗണന മാത്രമാണ്. വയനാട്ടിലെ ജനങ്ങൾ നീതിയും പിന്തുണയും അന്തസ്സും അർഹിക്കുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുകയുടെ വളരെ ചെറിയൊരു ഭാഗം മാത്രം അനുവദിച്ച കേന്ദ്ര നടപടിക്കെതിരെ കേരളത്തിൽ നിന്നും നേരത്തെ വിമർശനമുയർന്നിരുന്നു. അനുവദിച്ച 260 കോടി രൂപ ഒന്നിനും തികയില്ലെന്ന് റവന്യൂ മന്ത്രി പ്രതികരിച്ചപ്പോൾ, എല്ലാ കാര്യങ്ങളിലും കേന്ദ്രസർക്കാരിന് നിഷേധാത്മക സമീപനമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും വിമർശിച്ചിരുന്നു.













