പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുരാരി ബാബുവിനെ തിരുവനന്തപുരം സബ് ജയിലിലേക്കാണ് മാറ്റിയത്. അന്വേഷണ സംഘം അടുത്ത ദിവസമാകും കസ്റ്റഡി അപേക്ഷ നൽകി ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി വാങ്ങുക.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യസൂത്രധാരനും കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു. ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപ്പങ്ങളിൽ പതിച്ചിരുന്ന സ്വർണം പൂശിയ പാളികൾ ‘ചെമ്പാണെന്ന്’ ദേവസ്വം രേഖകളിൽ രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. ഇദ്ദേഹത്തിന്റെ അറസ്റ്റോടെ കേസിന്റെ അന്വേഷണം ദേവസ്വം ബോർഡിലെ കൂടുതൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുകയാണ്.
പോറ്റിയുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. മുരാരി ബാബുവിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ മൊഴി നൽകിയിരുന്നു. 2024-ൽ ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിൽ മുരാരി ബാബുവിന് പങ്കുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ, ദ്വാരപാലക ശിൽപ്പം നവീകരണത്തിനായി പോറ്റി വഴി ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ എത്തിക്കാൻ നീക്കം നടത്തിയതിന് പിന്നിലും മുരാരി ബാബുവാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.