തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊളളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലുള്ള വീട്ടിൽ നടന്ന പരിശോധനയിലാണ് 176 ഗ്രാം സ്വർണം അന്വേഷണ സംഘം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണം മുഴുവൻ ആഭരണങ്ങളാണെന്ന് അന്വേഷണസംഘം അറിയിച്ചു.
സ്വർണം പിടിച്ചെടുത്തതിന് പുറമെ, ഭൂമിയിടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും പ്രത്യേക അന്വേഷണ സംഘം പോറ്റിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. ശബരിമലയിലെ സ്വർണം പൂശിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. നിലവിൽ വീട്ടിൽ പരിശോധനകൾ തുടരുകയാണ്. കേസിൽ കൂടുതൽ വിവരങ്ങൾ വെളിച്ചത്തുവരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.












