വാഷിംഗ്ടൺ: ഗാസ സമാധാന പദ്ധതി വിഷയത്തിൽ ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചു. തന്റെ ഗാസ സമാധാന പദ്ധതി വിജയത്തിലെത്തുമെന്ന് ഉറപ്പായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. ഒരു സമയ പരിധി നിശ്ചയിച്ചിരുന്നു. ഹമാസ് ചില നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഇത് നടക്കില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. കാര്യങ്ങളെല്ലാം നല്ല രീതിയിലാണെന്നാണ് വിശ്വാസം. പ്രധാനപ്പെട്ട നിബന്ധനകളും ഹമാസ് സമ്മതിച്ചുവെന്നാണ് കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിൽ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ച നടന്നത്. ഗാസ സമാധാന വിഷയത്തിൽ ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷമാണ് ട്രംപിന്റെ പ്രതികരണം. ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിൽ നടന്ന ചർച്ച മണിക്കൂറുകൾ നീണ്ടു നിന്നു. ഇസ്രയേൽ ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ചയായതെന്നാണ് സൂചന. ഇസ്രയേൽ പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചാര സംഘടനയായ മൊസാദിന്റെ പ്രതിനിധികളും ഈജിപ്തിലെത്തിയിരുന്നു. ഹമാസ് മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം ചർച്ചയ്ക്കെത്തിയത്.