വാഷിംഗ്ടൺ: മുൻ അന്വേഷണങ്ങളുടെ പേരിൽ നഷ്ടപരിഹാരമായി സ്വന്തം നീതിന്യായ വകുപ്പിൽ നിന്ന് 230 മില്യൺ ഡോളർ (ഏകദേശം 1915 കോടി രൂപ) ആവശ്യപ്പെട്ടേക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ, ഈ ആവശ്യത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നും, പണം ലഭിച്ചാൽ അത് ചാരിറ്റിക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ നീതിന്യായ വകുപ്പ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് സമർപ്പിച്ച പരാതികളിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് സിഎൻഎൻ റിപ്പോർട്ടർ കൈറ്റ്‌ലാൻ കോളിൻസ് ചോദിച്ചപ്പോഴാണ് ട്രംപിന്റെ പ്രതികരണം.
അങ്ങനെയാകാം എന്ന് ട്രംപ് പ്രതികരിച്ചു. “എനിക്ക് അക്കങ്ങളെക്കുറിച്ച് അറിയില്ല. ഞാൻ അവരുമായി സംസാരിക്കാറുമില്ല. അവർ എനിക്ക് ഒരുപാട് പണം തരാനുണ്ടെന്ന് മാത്രമേ എനിക്കറിയൂ. പക്ഷേ, ഞാൻ പണത്തിന് വേണ്ടി ശ്രമിക്കുന്നില്ല. ഞാൻ അത് ചാരിറ്റിക്കോ മറ്റോ നൽകും,” ഓവൽ ഓഫീസിൽ വെച്ച് ട്രംപ് പറഞ്ഞു. തന്‍റെ മുൻഗാമിയുടെ ഭരണത്തിന് കീഴിലുള്ള നീതിന്യായ വകുപ്പ് തനിക്ക് തെറ്റായി ശിക്ഷ നൽകി എന്ന ക്ലെയിമുകൾ പരിഹരിക്കുന്നതിനായി താൻ തന്നെ വീണ്ടും സ്വയം പണം നൽകേണ്ട അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ട്രംപ് സമ്മതിച്ചു. ഈ നഷ്ടപരിഹാരം പൊതുപണം ഉപയോഗിച്ചാണ് നൽകേണ്ടി വരിക.
“രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് രസകരമാണ്, കാരണം തീരുമാനം എടുക്കുന്നത് ഞാനാണ്. ഞാൻ എനിക്ക് തന്നെ പണം നൽകാൻ തീരുമാനമെടുക്കുന്നത് വളരെ വിചിത്രമാണ്,” ട്രംപ് പറഞ്ഞു. “നഷ്ടപരിഹാരമായി നിങ്ങൾ നിങ്ങൾക്ക് തന്നെ എത്ര പണം നൽകണമെന്ന് തീരുമാനിക്കേണ്ട ഒരു കേസ് നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?” എന്നും അദ്ദേഹം ചോദിച്ചു.
ട്രംപിന്റെ ആദ്യ ടേമിന് ശേഷം അദ്ദേഹത്തിനെതിരെ കൊണ്ടുവന്ന രണ്ട് ഫെഡറൽ കുറ്റപത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, നീതിന്യായ വകുപ്പ് തനിക്കെതിരെ ആയുധമായി ഉപയോഗിച്ചു എന്ന് അദ്ദേഹം ദീർഘകാലമായി അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ഈ രണ്ട് കേസുകളും പിൻവലിച്ചിരുന്നു.













