വാഷിങ്ടൺ: വിദേശികളുടെ വർക് പെർമിറ്റ് കാലാവധി സ്വമേധയാ നീട്ടുന്ന സംവിധാനവും യു.എസ് നിർത്തി. ഇനിമുതൽ വർക് പെർമിറ്റ് കാലാവധി പുതുക്കുന്നത് ‘ആവശ്യമായ പരിശോധന നടപടികൾക്കു ശേഷ’മായിരിക്കും. ഇന്ത്യയിൽനിന്നടക്കമുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന നടപടിയാണിത്.
കുടിയേറ്റ തൊഴിലാളികൾക്ക് എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അനുവദിക്കപ്പെട്ടാൽ അത് നിശ്ചിത കാലാവധിക്കുശേഷം സ്വമേധയാ പുതുക്കാമായിരുന്നു.എന്നാൽ, പുതിയ നിയമപ്രകാരം, ഒക്ടോബർ 30നു ശേഷമുള്ള അപേക്ഷകൾക്ക് ഇത് ബാധകമാകില്ല.
അമേരിക്കൻ കുടിയേറ്റക്കാരുടെ വർക്ക് പെർമിറ്റുമായി (എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് – EAD) ബന്ധപ്പെട്ട് യു എസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പുതിയ നിയമം പ്രാബല്യത്തിൽ വരുത്തിയതോടെ, വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞാൽ മുമ്പ് ലഭിച്ചിരുന്ന ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ (ജോലി ചെയ്യാനുള്ള അനുമതി) ഇനി ലഭിക്കില്ല. കൃത്യസമയത്ത് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചാലും, വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞശേഷം കുടിയേറ്റക്കാർക്ക് ജോലിയിൽ തുടരാൻ അനുമതിയില്ലാത്ത അവസ്ഥയാണിത്.
ഒക്ടോബർ 30-നാണ് സുപ്രധാനമായ ഈ നിയമം പ്രാബല്യത്തിൽ വന്നത്. വർക്ക് പെർമിറ്റ് പുതുക്കുന്നതിനിടയിൽ ജോലിയിൽ തുടരാൻ കുടിയേറ്റക്കാർക്ക് ലഭിച്ചിരുന്ന ‘ഗ്രേസ് പിരീഡ്’ ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. വർക്ക് പെർമിറ്റ് പുതുക്കുന്നതിന് മുൻപ് അപേക്ഷകരെ പുതിയ കർശന പരിശോധനകൾക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം. ചില പ്രത്യേക വിഭാഗക്കാർക്ക് മാത്രമായിരിക്കും ഇതിൽ ഇളവ് ലഭിക്കുക.
ആരെല്ലാം ശ്രദ്ധിക്കണം?
എച്ച്1ബി, ഒ1 വിസ ഉടമകളുടെ പങ്കാളികൾ (എച്ച്4 വിസ), ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിന് കീഴിലുള്ള ചില എഫ്1 വിസ ഉടമകളായ വിദ്യാർഥികൾ, എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ് ലഭിക്കുന്ന നിലവിലുള്ള അഭയാർഥി അപേക്ഷകർ തുടങ്ങിയ നിരവധി പേരെ പുതിയ നിയമം പ്രതികൂലമായി ബാധിക്കും. മുൻപ്, ഈ വിഭാഗക്കാർക്ക് EAD പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചാൽ 540 ദിവസം വരെ ജോലി തുടരാൻ അനുമതി ലഭിച്ചിരുന്നു. അതേസമയം, ഗ്രീൻ കാർഡ് ഉള്ളവർക്കും എച്ച്1ബി, ഒ1, എൽ1 വിസ ഉടമകൾക്കും വർക്ക് പെർമിറ്റ് ആവശ്യമില്ലാത്തതിനാൽ ഈ മാറ്റം അവരെ നേരിട്ട് ബാധിക്കില്ല.
യു എസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോയുടെ അഭിപ്രായത്തിൽ, പ്രസിഡൻ്റ് ട്രംപിൻ്റെ നിർദേശപ്രകാരം എല്ലാ അപേക്ഷകരെയും കർശനമായി പരിശോധിക്കും. ഒരു വിദേശിയുടെ വർക്ക് പെർമിറ്റോ രേഖകളോ നീട്ടിനൽകുന്നതിന് മുൻപ് ഉചിതമായ പരിശോധനകൾ പൂർത്തിയായെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റക്കാരുടെ പശ്ചാത്തലം വ്യക്തമായി പരിശോധിക്കുന്നതിലൂടെ തട്ടിപ്പുകളും അപകടകരമായ ഉദ്ദേശ്യങ്ങളുള്ള വിദേശികളെയും കണ്ടെത്താൻ കഴിയുമെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതരുടെ കണക്കുകൂട്ടൽ.
ഇന്ത്യക്കാർക്ക് വെല്ലുവിളി
പുതിയ നിയമം അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരെ കാര്യമായി ബാധിക്കും. വർക്ക് പെർമിറ്റ് കൃത്യസമയത്ത് ലഭിക്കാതെ വന്നാൽ തൊഴിലിനെയും ജീവിതത്തെയും ഇത് പ്രതികൂലമായി ബാധിക്കും. EAD പുതുക്കുന്ന നടപടിക്രമങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള കാലതാമസം ജോലിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കുടിയേറ്റ വിദഗ്ധർ ചൂണ്ടിക്കാട്ടി. പുതിയ നിയമം ജോലിയെ ബാധിക്കാതിരിക്കാൻ വർക്ക് പെർമിറ്റിൻ്റെ കാലാവധി തീരുന്നതിന് 180 ദിവസം മുൻപുതന്നെ പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കണമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി കുടിയേറ്റക്കാർക്ക് നിർദേശം നൽകി.
യാതൊരു മുന്നറിയിപ്പും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണവും ഇല്ലാതെയാണ് ഈ നിയമം അടിയന്തരമായി നടപ്പിലാക്കിയതെന്ന് കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് ജെ ബിയർ യു എസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കുടിയേറ്റക്കാരുടെ പശ്ചാത്തല പരിശോധനയാണ് ഉദ്ദേശിക്കുന്നതെങ്കിൽ, യു എസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ അധികൃതർക്ക് എപ്പോൾ വേണമെങ്കിലും അത് സാധിക്കുമെന്ന് ഇമിഗ്രേഷൻ അറ്റോർണി എമിലി ന്യൂമാൻ അഭിപ്രായപ്പെട്ടു.
US Tightens Work Permit Rules: Automatic EAD Extension Canceled, Impacting H-4 and Asylum Seekers
 













