രഹസ്യം വിവരം ലഭിച്ച് പരിശോധന; യുവാവ് കുടുങ്ങിയത് ഭീമൻ ഈനാംപേച്ചിയുമായി

രഹസ്യം വിവരം ലഭിച്ച് പരിശോധന; യുവാവ് കുടുങ്ങിയത് ഭീമൻ ഈനാംപേച്ചിയുമായി

വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന ഈനാംപേച്ചിയുമായി യുവാവിനെ വനംവകുപ്പ് പിടികൂടി. കോയമ്പത്തൂർ സ്വദേശി ആനന്ദകുമാറാണ് പിടിയിലായത്. ഈനാംപേച്ചിയെ കൊന്ന് മരുന്ന് നിർമാണത്തിനായി സംഘത്തിന് കൈമാറാനായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്ന് വനംവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. ആനന്ദകുമാറിന്റെ വാഹനം വാളയാർ അതിർത്തി കടന്നതോടെ പ്രത്യേക അന്വേഷണസംഘം, നെല്ലിയാമ്പതി ഫ്ലയിങ് സ്ക്വാഡ്, വാളയാർ റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ പിന്തുടർന്നു. അതിർത്തിക്കപ്പുറം സ്വകാര്യ ആശുപത്രിക്കടുത്ത് വാഹനം തടഞ്ഞ് പരിശോധന നടത്തിയപ്പോൾ കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിൽ 16 കിലോയിലധികം ഭാരമുള്ള ജീവനുള്ള ഈനാംപേച്ചി കണ്ടെടുത്തു. പ്രതി, വാഹനം, ഈനാംപേച്ചി എന്നിവയെല്ലാം വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

തദ്ദേശീയ മരുന്ന് നിർമാണ സംഘത്തിന് വിൽക്കാനായിരിക്കാം ഈനാംപേച്ചി കടത്തിയത് എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. രാജ്യാന്തരതലത്തിൽ വിപണനം നിരോധിച്ചിട്ടുള്ള ഈനാംപേച്ചിയെ തദ്ദേശീയ മരുന്നുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി രഹസ്യമായി കൈമാറ്റം ചെയ്യുന്നത് സാധാരണമാണെന്നും, ശല്ക്കങ്ങളും ഇറച്ചിയും മരുന്നിനായി ഉപയോഗിക്കപ്പെടുന്നതായും സൂചനയുണ്ട്. വിപണിയിലെ ഉയർന്ന വിലയാണ് അനധികൃത വേട്ടയ്ക്കും വിൽപ്പനയ്ക്കും പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആർക്കാണ് ഈനാംപേച്ചി വേണ്ടത്, കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നിവ വ്യക്തമാക്കാൻ റിമാൻഡ് ചെയ്ത് പ്രതിയെ ചോദ്യം ചെയ്യും. അതേസമയം, വനംവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തിൽ സംരക്ഷിച്ച ഈനാംപേച്ചിയെ കാട്ടിലേക്ക് തിരികെ വിട്ടു.

Share Email
Top