ന്യൂയോർക്ക്: 2021 ലെ ക്യാപ്പിറ്റോൾ കലാപത്തെ തുടർന്ന് ഡോണൾഡ് ട്രംപിന്റെ യൂട്യൂബ് ചാനൽ സസ്പെൻഡ് ചെയ്തതിന് 2.2 കോടി ഡോളർ (ഏകദേശം 195 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ യൂട്യൂബ് തീരുമാനിച്ചു. കാലിഫോർണിയ ഫെഡറൽ കോടതിയിൽ സമർപ്പിച്ച നോട്ടീസിലാണ് ഈ തീരുമാനം കമ്പനി അറിയിച്ചത്. ഈ തുക ട്രസ്റ്റ് ഫോർ നാഷണൽ മാൾ എന്ന സന്നദ്ധ സംഘടന വഴി വൈറ്റ് ഹൗസ് സ്റ്റേറ്റ് ബോൾറൂമിന്റെ പുതുക്കിപ്പണിക്കായി ചെലവഴിക്കും. കൂടാതെ, ട്രംപിന്റെ സഖ്യകക്ഷിയായ അമേരിക്കൻ കൺസർവേറ്റീവ് യൂണിയനുൾപ്പെടെയുള്ളവർക്ക് 25 ലക്ഷം ഡോളർ നൽകാനും യൂട്യൂബ് സമ്മതിച്ചിട്ടുണ്ട്.
2020 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താൻ പാർലമെന്റ് സമ്മേളിച്ചപ്പോൾ ട്രംപിന്റെ അനുയായികൾ ക്യാപ്പിറ്റോൾ ആക്രമിച്ചതാണ് വിവാദത്തിന് കാരണമായത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിന്റെ ചാനൽ യൂട്യൂബ് നീക്കം ചെയ്തിരുന്നു. കോടതി തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ട്രംപ്, റിപ്പബ്ലിക്കൻ അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ വിജയിച്ചതായി പ്രസ്താവിച്ചു.