തിരുവനന്തപുരം: കിഫ്ബിയെ 2016-ൽ പുനർജീവിപ്പിച്ചതോടെ വേർതിരിവില്ലാത്ത വികസനമാണ് കേരളത്തിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശാബ്ദങ്ങൾ കൊണ്ട് നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതികളാണ് കിഫ്ബി ഫണ്ടുപയോഗിച്ച് ഇപ്പോൾ പൂർത്തീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന വാട്സ്ആപ്പ് ബോട്ടും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക സ്രോതസ്സായി കിഫ്ബിയെ ഉയർത്തിക്കൊണ്ടുവന്നതോടെ സ്കൂൾ കെട്ടിട നവീകരണം, ആരോഗ്യരംഗ മാറ്റങ്ങൾ തുടങ്ങിയവയിൽ ജനമനസ്സ് കുളിരുന്ന വികസനങ്ങൾ സാധ്യമായി. കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ നേടിയെടുക്കാൻ കിഫ്ബി സഹായിച്ചു. വയനാട് തുരങ്കപാതയടക്കമുള്ള പദ്ധതികളിലും കിഫ്ബി ഫണ്ട് പ്രധാന പങ്കുവഹിച്ചു. കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ ഭാവിതലമുറ നമ്മെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ പല മേഖലകളിലും കേരളം ഒന്നാംസ്ഥാനത്തെത്തി; ലോകത്ത് തന്നെ അമേരിക്കയെക്കാൾ കുറവ് ശിശുമരണനിരക്ക് കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞു. ക്ഷേമപ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യനിർമാർജനം സാധ്യമാക്കി, പെൻഷൻ വഴി ആരെയും ആശ്രയിക്കാതെ ജീവിക്കാൻ സഹായിക്കുന്നു. എല്ലാവരിലേക്കും വികസനം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. വികസനകാര്യങ്ങളിൽ തടസം വരുത്തില്ല, എപ്പോഴും മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കിഫ്ബി ഫണ്ട് വാങ്ങിയതിൽ ഉയർന്ന ആക്ഷേപങ്ങൾക്ക് മറുപടിയായി പണം വികസനത്തിന് മാത്രമാണ് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫണ്ട് തിരിച്ചടച്ചു; മസാല ബോണ്ട് വിവാദങ്ങൾക്ക് പരിഹാരമായി. നവകേരള നിർമിതിയുടെ പ്രധാന പങ്കാളിയായി കിഫ്ബിയെ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









