അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനം AI 171-ൻ്റെ പൈലറ്റിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അടക്കമുള്ളവർക്കും നോട്ടീസ് അയച്ചു. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ സുമീത് സബർവാളിൻ്റെ 91 വയസ്സുള്ള പിതാവ് പുഷ്‌കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും (FIP) സുപ്രീം കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിക്കവെ, അപകടത്തിൽ പൈലറ്റിനെ കുറ്റപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. “ഈ ദുരന്തം വളരെ നിർഭാഗ്യകരമാണ്, പക്ഷേ നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നു എന്ന ഭാരം നിങ്ങൾ ചുമക്കേണ്ടതില്ല. ആർക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല,” ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പൈലറ്റിൻ്റെ പിതാവിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പോലും പൈലറ്റിനെതിരെ ഒരു സൂചനയുമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വിമാനാപകട അന്വേഷണ ബ്യൂറോ (AAIB) നടത്തുന്ന ഇപ്പോഴത്തെ അന്വേഷണം സ്വതന്ത്രമല്ലെന്നും, അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നും ഹർജിക്കാർ ആരോപിക്കുന്നു. ജൂൺ 12-ന് നടന്ന വിമാനാപകടത്തിൽ 260 പേർ മരണപ്പെട്ടിരുന്നു. കൂടുതൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് നവംബർ 10-ലേക്ക് മാറ്റിവെച്ചു.











