ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ കൊലപാതക ആഹ്വാനം നടത്തിയ കന്യാസ്ത്രീ ടീന ജോസിനെതിരെ (അഡ്വ. മേരി ട്രീസ പി. ജെ) സുപ്രീം കോടതി അഭിഭാഷകൻ സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകി. സുഭാഷ് ചന്ദ്രൻ കെ.ആർ. എന്ന അഭിഭാഷകനാണ് കന്യാസ്ത്രീക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ടീന ജോസിന്റെ പേരിൽ കൊലവിളി പരാമർശം വന്നത്. “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും” എന്നായിരുന്നു കമന്റ്.
ഇത് വ്യക്തമായ വിദ്വേഷ പ്രചാരണമാണെന്നും, വിഷയത്തിൽ കേസെടുത്ത് നിയമപരമായ നടപടി സ്വീകരിക്കണമെന്നുമാണ് സുഭാഷ് ചന്ദ്രൻ കെ.ആർ. ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ടീന ജോസ് കന്യാസ്ത്രീ സഭയുടെ ഭാഗമല്ലെന്നും 2009-ൽ ഇവരെ പുറത്താക്കിയതാണെന്നും സി.എം.സി സന്യാസിനി സമൂഹം പിന്നീട് വിശദീകരണം നൽകിയിരുന്നു.













