ഡൽഹി: കേരളത്തിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ നടപടികളായ എസ്.ഐ.ആർ. തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചില്ല. എന്നാൽ, ഹർജിയിൽ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.
സംസ്ഥാന സർക്കാർ, സി.പി.ഐ.(എം), സി.പി.ഐ., കോൺഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ എന്നിവരാണ് എസ്.ഐ.ആർ. നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, എസ്.ഐ.ആർ. നടപടികൾ ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയാണ് സർക്കാരിനുവേണ്ടി റിട്ട് ഹർജി നൽകിയത്.
ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരളത്തിന്റെ ഹർജിയിൽ മാത്രമായി തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചു. ഉത്തർപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഹർജികളും കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഹർജി സുപ്രീം കോടതി ഈ മാസം 26-ന് വീണ്ടും പരിഗണിക്കും.













