ന്യൂയോർക്ക്: ഓപ്പറേഷൻ സിന്ദൂറിന്റെ സംഘർഷ സാഹചര്യം ഇല്ലാതാക്കാൻ താൻ ഇടപെട്ടെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്, എപ്പോഴും അങ്ങനെയായിരുന്നു. വർഷങ്ങളായി, ഇതിനുമുമ്പും, ഞാൻ വളരെ നന്നായി ചെയ്യുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളെക്കുറിച്ച് സംസാരിക്കു കയായിരുന്നു ട്രംപ്.
ഇന്ത്യയ്ക്കും പാക്കിസ്‌ഥാനും മേൽ 350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഞങ്ങൾ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
കൂടാതെ ഇന്ത്യ -പാക്ക് സംഘർഷം അവസാനിച്ചതിനു ശേഷം ഇതുവരെ 60ൽ അധികം തവണ ഈ വിഷയത്തിൽ ഇടപെട്ടെന്നും ട്രംപ് അവകാശപ്പെടുന്നു .
ആണവായുധ ശേഷിയുള്ള ആ രണ്ട് അയൽരാജ്യങ്ങളോടും താൻ പറഞ്ഞത് – അവർക്ക് വേണമെങ്കിൽ യുദ്ധം ചെയ്യാം, പക്ഷേ ഓരോ രാജ്യത്തിനും ഞാൻ 350% തീരുവ ചുമത്തും എന്നാണ്. അമേരിക്കയുമായി ഇനി വ്യാപാരമില്ല എന്നും പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ് – സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കുമ്പോഴാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിക്കുന്നത്.
തീരുവ വിഷയത്തിൽ അത്തരത്തിലൊരു നിലപാട് സ്വീകരിക്കരുതെന്ന് ഇരു രാജ്യങ്ങളും തന്നോടു പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു.
Operation Sindoor: US President Donald Trump reiterates that he intervened to defuse the conflict













