തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ സാമൂഹ്യ പ്രവർത്തകനായ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബർ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താനും അപമാനിക്കാനും ശ്രമിച്ചുവെന്നതാണ് രാഹുൽ ഈശ്വറിനെതിരായ പ്രധാന പരാതി. യുവതിയുടെ ഫോട്ടോകളും വിഡിയോകളും അപകീർത്തികരമായി പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ സമൂഹമാധ്യമങ്ങളിലെ വിവരങ്ങളാണ് പരാതിക്കാരി പോലീസിന് കൈമാറിയത്.
ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയിലെടുത്ത രാഹുൽ ഈശ്വറിനെ തുടർ നടപടികൾക്കായി എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി. രാഹുൽ മാങ്കൂട്ടത്തിനെതിരെ മൊഴി നൽകിയതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാപകമായ സൈബർ ആക്രമണങ്ങളെക്കുറിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേലാണ് പോലീസ് ഇപ്പോൾ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.













