പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു. ഗൂഢാലോചനയിൽ സുധീഷ് കുമാറിനു പങ്കെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കട്ടിളപ്പാളിയിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വര്‍ണം അപഹരിച്ച കേസിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു. ഇത് ചെമ്പ് പാളി എന്ന വ്യാജ രേഖയുണ്ടാക്കാൻ ഗൂഡാലോചന നടത്തി. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. വെറും ചെമ്പ് പാളികൾ എന്ന് എഴുതുകയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തു. മഹസ്സറുകളിലും വെറും ചെമ്പ് തകിടുകൾ എന്ന രേഖപ്പെടുത്തി. മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൈവശപ്പെടുത്താൻ അവസരം ഒരുക്കിയെന്നാണ് റിപ്പോർട്ടിലുള്ളത്.













