ട്രംപിന്റെ ഗാസാ സമാധാന പദ്ധതിക്ക് യുഎന്നിന്റെ പച്ചക്കൊടി: യുഎസ് പ്രമേയത്തിന് അംഗീകാരം; എതിര്‍പ്പുമായി ഹമാസ്

ട്രംപിന്റെ ഗാസാ സമാധാന പദ്ധതിക്ക് യുഎന്നിന്റെ പച്ചക്കൊടി: യുഎസ് പ്രമേയത്തിന് അംഗീകാരം; എതിര്‍പ്പുമായി ഹമാസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസാ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ പച്ചക്കൊടി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അമേരിക്കന്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ഇതോടെ ഗാസയില്‍ അന്താരാഷ്ട്ര സേനവയെ വിന്യസിക്കുന്നതിന് ഉള്‍പ്പെടെ അംഗീകാരമായി. അമേരിക്ക മുന്നോട്ടുവെച്ച 20 ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള കരാറിനാണ് അംഗീകാരമായത്. വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, ഗാസാ പുനര്‍നിര്‍മാണം, ഗാസയിലെ ഭരണം എന്നിവയ്ക്കായുള്ള സമഗ്രമായ അന്താരാഷ്ട്ര രൂപരേഖയ്ക്കാണ് അംഗീകാരം ലഭിച്ചത്.
13 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. റഷ്യയും ചൈനയും വിട്ടുനിന്നു.

കഴിഞ്ഞ മാസം, ഇസ്രായേലും ഹമാസും പദ്ധതിയുടെ ആദ്യഘട്ടമായ വെടിനിര്‍ത്തലിന് സമ്മതം അറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ദികളെ കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. യുഎന്നില്‍ വോട്ടെടുപ്പോടെ കരാറിന് നിയമപരമയാ അംഗീകാരവും ലഭിച്ചു.

അമേരിക്ക മുന്നോട്ടുവെച്ച പ്രമേയം അംഗീകരിച്ചതോടെ ഗാസയുടെ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കാനും ഗാസയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും ഇടക്കാല ബോഡിയായ ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ യുഎന്‍ അംഗരാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു.

എന്നാല്‍ യുഎന്‍ കൗണ്‍സിലിന്റെ തീരുമാനത്തെ ഹമാസ് തള്ളിക്കളഞ്ഞു. പ്രമേയം പലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നുവെന്നും ഗാസയില്‍ അന്താരാഷ്ട്ര ട്രസ്റ്റീഷിപ്പ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ഹമാസ് ആരോപിച്ചു.
‘ഗാസ മുനമ്പിനുള്ളില്‍ സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ അന്താരാഷ്ട്ര സേനയെ ഏല്‍പ്പിക്കുന്നത് നിഷ്പക്ഷത ഇല്ലാതാക്കുമെന്നും അധിനിവേശത്തിന് അനുകൂലമായി സംഘര്‍ഷത്തിലെ ഒരു കക്ഷിയായി മാറുകയും ചെയ്യുമെന്ന ഹമാസ് ആരോപിച്ചു. സുരക്ഷാ കൗണ്‍സിലിന്റെ വോട്ടെടുപ്പിനെ ട്രംപ് സ്വാഗതം ചെയ്തു. ഈ വോട്ടെടുപ്പ് ആഗോള നയതന്ത്രത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നു ട്രംപ് വ്യക്തമാക്കി.

UN gives green light to Trump's Gaza peace plan: US resolution approved; Hamas opposes
Share Email
Top