മലപ്പുറം: ലൈംഗിക പീഡന പരാതിയിൽ ഉൾപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ താൻ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ല’ എന്നും, ‘ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണിത്’ എന്നും അദ്ദേഹം മലപ്പുറത്തെ ഹോർത്തൂസ് വേദിയിൽ പ്രതികരിച്ചു. രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, രാഹുലുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾക്ക് അദ്ദേഹം ‘നോ കമന്റ്‌സ്’ എന്ന് മറുപടി നൽകി.
കേസിലെ നിലവിലെ വിവരങ്ങൾ:
കേസ് അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും കുറ്റകൃത്യം നടന്നത് സിറ്റി പരിധിയിലെ നേമം സ്റ്റേഷൻ പരിധിയിലായതിനാലാണ് കേസ് നേമം സ്റ്റേഷനിലേക്ക് കൈമാറിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതി പരിഗണിക്കും.
യുവതിയുമായി ദീർഘകാലമായി സൗഹൃദബന്ധമുണ്ടായിരുന്നുവെന്നും പീഡനാരോപണം കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ രാഹുൽ പറയുന്നു. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.













