എപ്സ്റ്റീൻ ഫയലുകളിൽനിന്ന് 16 ഡോക്യുമെന്റുകൾ നീക്കം ചെയ്തു; ട്രംപിന്റെ ചിത്രമടങ്ങിയവയും അപ്രത്യക്ഷമായി, ചോദ്യം ചെയ്ത് ഡെമോക്രാറ്റുകൾ

എപ്സ്റ്റീൻ ഫയലുകളിൽനിന്ന് 16 ഡോക്യുമെന്റുകൾ നീക്കം ചെയ്തു; ട്രംപിന്റെ ചിത്രമടങ്ങിയവയും അപ്രത്യക്ഷമായി, ചോദ്യം ചെയ്ത് ഡെമോക്രാറ്റുകൾ

വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽനിന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് 16 ഡോക്യുമെന്റുകൾ നീക്കം ചെയ്തു. പുറത്തുവിട്ട് മണിക്കൂറുകൾക്കകം വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായ ഫയലുകളിൽ ഡൊണാൾഡ് ട്രംപിന്റെ ചിത്രവും നഗ്നരായ സ്ത്രീകളുടെ പെയിന്റിങ്ങുകളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച ലഭ്യമായിരുന്ന ഈ ഫയലുകൾ ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ഡെമോക്രാറ്റിക് പാർട്ടി രൂക്ഷ വിമർശനം ഉന്നയിച്ചു. നീതിന്യായ വകുപ്പ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

എപ്സ്റ്റീൻ ഫയലുകളിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ വിവിധ ചിത്രങ്ങൾ ഉൾപ്പെടെ പ്രമുഖരുടെ പേരുകളും ചിത്രങ്ങളും ഉണ്ട്. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലെ വസതിയിൽനിന്നുള്ള ക്ലിന്റണിന്റെ ചിത്രങ്ങൾ, യുവതികൾക്കൊപ്പമുള്ള നീന്തൽകുളത്തിലെയും ഹോട്ട് ടബ്ബിലെയും ദൃശ്യങ്ങൾ എന്നിവയാണ് ശ്രദ്ധേയം. ‘എപ്സ്റ്റീൻ ലൈബ്രറി’ വെബ്സൈറ്റിലൂടെ പുറത്തുവിട്ട 300,000 പേജുകളുള്ള രേഖകളിൽ 1,200-ലധികം പേരുകളെ പീഡനത്തിനിരയാക്കിയതായി സൂചനയുണ്ട്. മൈക്കിൾ ജാക്സണും മൈക്ക് ജാക്കറും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും ഫയലുകളിലുണ്ട്.

ജെഫ്രി എപ്സ്റ്റീൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയ കോടീശ്വരനാണ്. 1970-കളിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിലൂടെ പ്രശസ്തനായ അദ്ദേഹം 1982-ൽ സ്വന്തം കമ്പനി സ്ഥാപിച്ചു. പ്രമുഖരുമായി ബന്ധം സ്ഥാപിച്ച എപ്സ്റ്റീൻ 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ച കേസിൽ കുറ്റസമ്മതം നടത്തി. 18 മാസത്തെ തടവിന് വിധിക്കപ്പെട്ടെങ്കിലും 13 മാസം മാത്രം ജയിലിൽ കഴിഞ്ഞു.

2019-ൽ വീണ്ടും അറസ്റ്റിലായ എപ്സ്റ്റീൻ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് ഔദ്യോഗിക റിപ്പോർട്ടെങ്കിലും ദുരൂഹതകൾ നിലനിൽക്കുന്നു. എപ്സ്റ്റീന്റെ സഹായി ഗിസ്‌ലെയിൻ മാക്സ്വെലുമായുള്ള ട്രംപിന്റെ ചിത്രവും നീക്കം ചെയ്ത ഫയലുകളിലുണ്ടായിരുന്നു. സംഭവം രാഷ്ട്രീയ വിവാദമാകുന്നതിനിടെ ഡെമോക്രാറ്റുകൾ സുതാര്യത ആവശ്യപ്പെട്ടു.

Share Email
LATEST
More Articles
Top