ഡൽഹി : ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെ മറ്റ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയുണ്ടായ വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം പരിധി നിശ്ചയിച്ചു. നിലവിലുള്ള തടസ്സങ്ങൾക്കിടയിൽ ചില വിമാനക്കമ്പനികൾ ഈടാക്കുന്ന അസാധാരണമായി ഉയർന്ന വിമാന നിരക്കുകളെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകൾക്കിടെയാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
നിലവിൽ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് പരിധികൾ കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിർദ്ദേശം നൽകി. സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ ഈ പരിധികൾ പ്രാബല്യത്തിൽ തുടരും. ടിക്കറ്റ് നിരക്ക് നിയന്ത്രണം കൊണ്ടുവന്ന്, ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവരുൾപ്പെടെ അടിയന്തിരമായി യാത്ര ചെയ്യേണ്ട പൗരന്മാർക്ക് ഈ കാലയളവിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
നിരക്ക് നിലവാരം നിരീക്ഷിക്കുന്നത് തുടരുമെന്നും വിമാനക്കമ്പനികളുമായും ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകളുമായും സജീവമായി ഏകോപിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. യാത്രക്കാർക്ക് ഇൻഡിഗോ കാലതാമസമില്ലാതെ മുഴുവൻ പണവും തിരികെ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. റീഫണ്ട് നടപടികൾ 2025 ഡിസംബർ 7 ഞായറാഴ്ച രാത്രി 8:00 മണിയോടെ പൂർത്തിയാക്കണം എന്ന് മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. റദ്ദാക്കലുകൾ കാരണം യാത്രാ പദ്ധതികളെ ബാധിച്ച യാത്രക്കാർക്ക് റീ ഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.













