ദിലീപിന്റെ വീടിന് മുകളിൽ ഡ്രോൺ പറത്തി; പ്രമുഖ ചാനലുകൾക്കെതിരെ പൊലീസിൽ പരാതി

ദിലീപിന്റെ വീടിന് മുകളിൽ ഡ്രോൺ പറത്തി; പ്രമുഖ ചാനലുകൾക്കെതിരെ പൊലീസിൽ പരാതി

കൊച്ചി: നടൻ ദിലീപിന്റെ ആലുവയിലുള്ള ‘പത്മസരോവരം’ എന്ന വസതിക്ക് മുകളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടർ ടിവി എന്നീ ചാനലുകൾക്കെതിരെ പൊലീസിൽ പരാതി. ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് ആണ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയത്. ഡിസംബർ 8-ന് നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി പറയുന്ന ദിവസം ദിലീപ് വീട്ടിൽ നിന്ന് ഇറങ്ങുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ പകർത്താനാണ് മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ചത്.

വീട്ടുകാരുടെ സമ്മതമില്ലാതെ ഡ്രോൺ പറത്തിയത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സംപ്രേക്ഷണം ചെയ്തതിലൂടെ ഇവരുടെ അന്തസ്സിനും സുരക്ഷയ്ക്കും പോറലേറ്റതായും ജയലക്ഷ്മി ആരോപിച്ചു. ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളിൽ വ്യോമനിരീക്ഷണം നടത്താൻ മാധ്യമങ്ങൾക്ക് അധികാരമില്ലെന്നും വാണിജ്യ ലാഭത്തിനായി നടത്തിയ ഈ നീക്കത്തിനെതിരെ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നിയമവിരുദ്ധമായി ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, മറ്റ് സ്റ്റോറേജ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. വിധി ദിവസം മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ ദിലീപ് കുട ചൂടി കാറിൽ കയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Share Email
Top