പത്തനംതിട്ട: യൂത്ത് കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ബലാത്സംഗ പരാതി ഉയർന്ന സംഭവത്തിൽ, ആരോപണവിധേയനായ അഡ്വ. ഫെന്നി നൈനാൻ പ്രതികരിച്ചു. രാഹുലിനെതിരായ ആരോപണം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
“ഇങ്ങനെ ഒരു പരാതിക്കാരിയെക്കുറിച്ച് എനിക്ക് അറിയില്ല. മുൻപും തനിക്കെതിരെ പല ആരോപണങ്ങളും വന്നിട്ടുണ്ട്, ഒന്നിനെതിരെ പോലും കേസ് ഇല്ല. എൻ്റെ തിരഞ്ഞെടുപ്പ് ഓഫീസ് പൂട്ടിയിട്ടില്ല. ഇതെല്ലാം മാരകമായ ചതിയാണ്,” ഫെന്നി നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലിരിക്കെയാണ് പുതിയ പീഡന പരാതി ഉയർന്നത്. പ്രണയം നടിച്ച് ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്ന 23 വയസ്സുള്ള വിദ്യാർത്ഥിനിയാണ് കെ.പി.സി.സി. അധ്യക്ഷൻ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്ക് ഇമെയിൽ വഴി പരാതി നൽകിയത്. കെ.പി.സി.സി. പ്രസിഡന്റ് പരാതി ഉടൻ തന്നെ ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.
പുതിയ പരാതിക്കാരിയുടെ ആരോപണപ്രകാരം:
2023 സെപ്റ്റംബർ മുതൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറിയാം. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം ടെലിഗ്രാം വഴി പ്രണയ സന്ദേശങ്ങൾ അയച്ചു.
വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു.തുടർന്ന്, വിവാഹ കാര്യങ്ങൾ സംസാരിക്കാൻ നേരിൽ കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
അവധിക്ക് നാട്ടിൽ വന്ന ദിവസം രാഹുലിൻ്റെ അടുത്ത കൂട്ടാളിയും നിലവിൽ അടൂർ നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഫെന്നി നൈനാനാണ് കാർ ഓടിച്ചിരുന്നത്.
നാട്ടുകാർ തിരിച്ചറിയാതിരിക്കാൻ ഒരു ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയെന്നും, അവിടെ മുറിയിൽ വെച്ച് ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
പിന്നീട് ബന്ധത്തിൽ നിന്ന് രാഹുൽ അകലുകയും വിളിച്ചപ്പോൾ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയും ചെയ്തു.
രാഹുലിനെതിരായ പുതിയ പരാതിയിൽ പെൺകുട്ടി മൊഴി നൽകാൻ തയ്യാറായാൽ പോലീസ് പുതിയ കേസെടുക്കും. ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.













