ന്യൂഡൽഹി: യുക്രൈൻ- റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് നേരിട്ടാണ് മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. “ഇന്ത്യ നിഷ്പക്ഷമല്ല, ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്.” വെള്ളിയാഴ്ച നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് മോദി ഈ നിലപാട് ആവർത്തിച്ച് ഉറപ്പിച്ചത്. യുദ്ധം ആരംഭിച്ചത് മുതൽ ഇരു രാജ്യങ്ങളുമായും ഇന്ത്യ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും റഷ്യ തങ്ങളോട് എല്ലാ വിശദാംശങ്ങളും പങ്കുവെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഒരു യഥാർത്ഥ സുഹൃത്തെന്ന നിലയിൽ നിങ്ങൾ എല്ലാ കാര്യങ്ങളും സമയാസമയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. വിശ്വാസം വലിയ ശക്തിയാണ്. ഈ വിഷയം ഞാൻ നിങ്ങളുമായി പലതവണ ചർച്ച ചെയ്തിട്ടുണ്ട്, ലോകത്തിന് മുന്നിലും അവതരിപ്പിച്ചിട്ടുണ്ട്,” മോദി പുടിനെ നോക്കി പറഞ്ഞു. രാഷ്ട്രങ്ങളുടെ ക്ഷേമം സമാധാനത്തിന്റെ പാതയിലൂടെ മാത്രമേ സാധ്യമാകൂവെന്നും ലോകത്തെ ആ പാതയിലേക്ക് ഒരുമിച്ച് നയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു.
“സമീപ ദിവസങ്ങളിലെ ശ്രമങ്ങളിലൂടെ ലോകം വീണ്ടും സമാധാനത്തിന്റെ ദിശയിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു,” മോദി കൂട്ടിച്ചേർത്തു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യ-റഷ്യ ബന്ധം പുടിന്റെ തന്ത്രപരമായ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്നും ഈ ഊഷ്മള ബന്ധത്തിന് ഈ പങ്കാളിത്തം ഉദാഹരണമാണെന്നും മോദി അഭിനന്ദിച്ചു.
യുക്രൈനുമായി സമാധാനപരമായ ഉടമ്പടിക്ക് റഷ്യ പ്രവർത്തിക്കുന്നുണ്ടെന്നും നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും പുടിൻ മറുപടി നൽകി. തനിക്ക് നൽകിയ ക്ഷണത്തിനും ഊഷ്മള സ്വീകരണത്തിനും മോദിയോട് നന്ദി പറഞ്ഞ പുടിൻ, ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം കൂടുതൽ ആഴമേറിയതാണെന്ന് ആവർത്തിച്ചു. പാശ്ചാത്യ മാധ്യമങ്ങൾ ഉയർത്തുന്ന “ഇന്ത്യ നിഷ്പക്ഷതയിലേക്ക് മാറുന്നു” എന്ന ആരോപണങ്ങൾക്കിടയിലും മോദിയുടെ ഈ തുറന്ന പ്രസ്താവന ഏറെ ശ്രദ്ധേയമായി.













