ഇൻഡിഗോ വിമാനക്കമ്പനിയിൽ അടുത്ത കാലത്തുണ്ടായ കടുത്ത സർവീസ് പ്രതിസന്ധിയെത്തുടർന്ന് സിഇഒ പീറ്റർ എൽബേഴ്സ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പൈലറ്റുമാരുടെ ജോലി സമയക്രമവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ മാനേജ്‌മെന്റ് പരാജയപ്പെട്ടതാണ് ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുന്നതിലേക്കും യാത്രക്കാർ വലയുന്നതിലേക്കും നയിച്ചതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കണ്ടെത്തിയിട്ടുണ്ട്.
മാനേജ്‌മെന്റ് തലത്തിൽ ഗുരുതരമായ ആസൂത്രണ പിഴവുകളും വീഴ്ചകളും ഉണ്ടായതായി ഡിജിസിഎ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൃത്യസമയത്ത് ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കുന്നതിലോ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിലോ കമ്പനി പരാജയപ്പെട്ടത് വിമാനയാത്രക്കാരുടെ അവകാശങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സിഇഒയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
കമ്പനിക്കുമേൽ വലിയ തുക പിഴ ഈടാക്കാനും വിമാന സർവീസുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുമാണ് സർക്കാർ നീക്കം. നിലവിൽ ശൈത്യകാല ഷെഡ്യൂളിൽ 10 ശതമാനം കുറവ് വരുത്താൻ ഇൻഡിഗോയോട് നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ചകളിൽ വ്യക്തമായ വിശദീകരണം നൽകാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുള്ളതിനാൽ, ശിക്ഷാനടപടികളിലെ അന്തിമ തീരുമാനം അടുത്തയാഴ്ചയോടെ ഉണ്ടാകും.













