കൊല്ലം: ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൊല്ലം കൊട്ടിയത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. നിർമ്മാണ കരാർ ഏറ്റെടുത്ത ശിവാലയ കൺസ്ട്രക്ഷൻ ലിമിറ്റഡിന് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തി.
അപകടകരമായ രീതിയിൽ ഭിത്തി തകർന്നത് നിർമ്മാണത്തിലെ ഗുരുതരമായ വീഴ്ചയായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിലയിരുത്തി. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിയ സംഭവത്തിൽ കർശന നടപടി വേണമെന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് കരാർ കമ്പനിക്കെതിരെ നടപടിയുണ്ടായത്. ഈ ഒരു മാസത്തെ വിലക്ക് കാലയളവിൽ കമ്പനിയെ പുതിയ പദ്ധതികളിലോ മറ്റ് ടെൻഡറുകളിലോ പങ്കെടുക്കാൻ അനുവദിക്കില്ല.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും, റോഡ് സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനുമുള്ള നിർദ്ദേശങ്ങൾ ദേശീയപാത അതോറിറ്റിക്ക് കേന്ദ്ര സർക്കാർ കൈമാറി. തകർന്ന സംരക്ഷണ ഭിത്തി എത്രയും പെട്ടെന്ന് ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് കമ്പനിയോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.
കൊട്ടിയം മൈലക്കാട് ഭാഗത്ത് ദേശീയപാതയുടെ നിർമാണം നടക്കുന്നിടത്ത് സംരക്ഷണഭിത്തി പൂർണമായി തകർന്ന് റോഡ് അപകടകരമായ രീതിയിൽ ഇടിഞ്ഞുതാഴ്ന്നു. മൈലക്കാട് പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്നുള്ള സർവീസ് റോഡ് ഉൾപ്പെടെ വൻ ഗർത്തമായി മാറി. കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ ബസ്, കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗർത്തത്തിൽ കുടുങ്ങി. ചില വാഹനങ്ങൾ ചെരിഞ്ഞുനിന്ന നിലയിലായി. യാത്രക്കാർക്ക് പരിക്കില്ലെങ്കിലും വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ദേശീയപാത അതോറിറ്റിയും പൊലീസും സ്ഥലത്തെത്തി ഗതാഗതം തിരിച്ചുവിട്ടു.













