ജറുസലേം: ലബനോന്‍ സമാധാനത്തിന്റെ വക്താക്കളാകണമെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ലബനോന്‍ സന്ദര്‍ശനത്തിനിടെയുളള സന്ദേശത്തിലാണ് മാര്‍പാപ്പ ഇത്തരത്തില്‍ ആഹ്വാനം ചെയ്തത്. സമാധാനമെന്നത് കേവലമൊരു വാക്ക് മാത്രമല്ലെന്നും മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്‌നവുമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
സമാധാനമെന്ന ലക്ഷ്യം കൈവരിക്കാനായി സാധാരണക്കാരെ സഹായിക്കാന്‍ കടമയുണ്ടെന്നു പറഞ്ഞ പാപ്പാ, ഈ സമാധാനമാണ് യഥാര്‍ത്ഥ ആനന്ദം കൊണ്ടുവരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ലെബനനിലെ പ്രകൃതി സൗന്ദര്യത്തിനും സാംസ്‌കാരിക സമ്പത്തിനും പുറമേ, ജനതയുടെ ധീരതയെയും പാപ്പ പുകഴ്ത്തി. ഭയം കൂടാതെ ദൃഢതയോടെ സമാധാനം കെട്ടിപ്പടുക്കുന്നതിനും, സ്ഥിരോത്സാഹത്തോടെ ജീവന്‍ സംരക്ഷിക്കുവാനും, വളര്‍ത്തുവാനും പാപ്പാ ആഹ്വാനം ചെയ്തു.
വൈവിധ്യമാര്‍ന്ന ലെബനന്‍ ഒരു പൊതു ഭാഷയാല്‍ ഐക്യപ്പെടുന്നുവെന്നു ചൂണ്ടിക്കാണിച്ച പാപ്പാ, അത് പ്രത്യാശയുടെ ഭാഷയാണെന്നും, അത് എല്ലായ്‌പ്പോഴും പുതുക്കണമെന്നും കൂട്ടിച്ചേര്‍ത്തു. കൊല്ലുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ പ്രത്യാഘാതങ്ങളില്‍ ഏറെ കഷ്ടതകള്‍ സഹിച്ച ജനതയാണ് ലെബനന്‍ ജനതയെന്നതും എടുത്തു പറഞ്ഞ പാപ്പാ, എന്നാല്‍ അവയില്‍ നിന്നെല്ലാം ഉയിര്‍ത്തെഴുനേല്‍ക്കുവാനുള്ള ജനതയുടെ ഇച്ഛാശക്തിയെയും പ്രത്യേകം എടുത്തുപറഞ്ഞു.
ഒരു രാജ്യത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും അഭിലാഷങ്ങളും രൂപപ്പെടുത്താന്‍ കഴിവുള്ള യുവതലമുറ ഉള്‍ക്കൊള്ളുന്ന, സജീവവും സുസംഘടിതവുമായ ഒരു സമൂഹമാണ് ലെബനനെന്നും അതിനാല്‍ രാഷ്ട്ര ഭരണാധികാരികള്‍ ആളുകളില്‍ നിന്ന് വേര്‍പിരിയരുതെന്നും, മറിച്ച് അവരുടെ സേവനത്തില്‍ എപ്പോഴും പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടും കൂടി ഇടപെടണമെന്നും ആഹ്വാനം ചെയ്തു.
Lebanon must be advocates of peace: Pope Leo XIV













