സിറിയയിലെ ഹോംസ് നഗരത്തിലുള്ള അലവൈറ്റ് പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 18 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പള്ളിയിൽ വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ആക്രമണം ഉണ്ടായത്.
ഹോംസ് നഗരത്തിലെ സഹ്‌റ ജില്ലയിലുള്ള പള്ളിയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം സൂചിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ വലിയൊരു ഭാഗം തകരുകയും സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സിറിയയിൽ ആഭ്യന്തര സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സേന പ്രദേശം വളയുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.













