മെക്സിക്കോ സിറ്റി: ഇന്ത്യക്ക് മേൽ 50 ശതമാനം നികുതി ചുമത്തി മെക്സിക്കോ. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു ബില്യൺ ഡോളറിലധികം (ഏകദേശം ₹8,300 കോടി) മൂല്യമുള്ള ചില ഉൽപ്പന്നങ്ങൾക്ക് മെക്സിക്കോ 50% വരെ താരിഫ് ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താനാണ് മെക്സിക്കോ അംഗീകാരം നൽകിയത്. ആഭ്യന്തര വ്യവസായത്തെയും ഉൽപ്പാദകരെയും സംരക്ഷിക്കുന്നതിനായാണ് മറ്റ് രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നത്. താരിഫുകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. മെക്സിക്കൻ ദിനപത്രമായ എൽ യൂണിവേഴ്സൽ റിപ്പോർട്ട് പ്രകാരം, ഓട്ടോ പാർട്സ്, ലൈറ്റ് കാറുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, ഫർണിച്ചർ, പാദരക്ഷകൾ, തുകൽ വസ്തുക്കൾ, പേപ്പർ, കാർഡ്ബോർഡ്, മോട്ടോർ സൈക്കിളുകൾ, അലുമിനിയം, ട്രെയിലറുകൾ, ഗ്ലാസ്, സോപ്പുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് മെക്സിക്കോ തീരുവ ചുമത്തിയിട്ടുണ്ട്.