യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതികൂടി രംഗത്ത്. ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയും ശാരീരികമായി മുറിവേൽപ്പിക്കുകയും ചെയ്തു എന്നാണ് സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23-കാരിയായ യുവതി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് യുവതി പരാതി നൽകിയിട്ടുള്ളത്.
വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുറിയിൽ വെച്ച് രാഹുൽ തന്നെ ക്രൂരമായി ആക്രമിക്കുകയും ശരീരമാകെ മുറിവേൽപ്പിക്കുകയും ചെയ്തെന്നും, മാനസികമായും ശാരീരികമായും കടുത്ത പീഡനം നേരിട്ടെന്നും യുവതി പറയുന്നു. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെങ്കിലും ഒരു മാസത്തിനു ശേഷം വീണ്ടും മെസ്സേജുകൾ അയച്ചു തുടങ്ങി. ഗർഭിണിയാക്കണമെന്ന് രാഹുൽ തന്നോട് ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.
ഇൻസ്റ്റാഗ്രാം വഴിയാണ് രാഹുൽ താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും, തുടർന്ന് ഫോൺ നമ്പർ വാങ്ങി വിവാഹം കഴിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. രാഹുലിന്റെ ബന്ധുക്കൾ വീട്ടിലെത്തി വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചെങ്കിലും രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. പിന്നീട് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വീട്ടുകാർ സമ്മതിച്ചത്. വിവാഹം ഉറപ്പിച്ച ശേഷം യുവതി നാട്ടിലെത്തിയപ്പോൾ രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് ഒരു കാറിൽ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.













